താളൂർ(തമിഴ്നാട്): നീലഗിരി,വയനാട് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുൽഗാന്ധിയുടെ ഹെലികോപ്ടറിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കേരള അതിർത്തിയിൽ നിന്ന് മുന്നൂറ് മീറ്റർ മാത്രം അകലെ തമിഴ്നാട്ടിലെ താളൂർ നീലഗിരി കോളേജിലെ താൽക്കാലിക ഹെലിപ്പാഡിൽ വച്ചായിരുന്നു അസാധാരണ പരിശോധന.
രാഹുൽഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഹെലികോപ്ടറിൽ നിന്ന് ഇറങ്ങിപ്പോയ ശേഷമാണ് പരിശോധനയ്ക്കായി സംഘം എത്തിയത്. പണം കടത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഹെലികോപ്ടറുകളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
നീലഗിരിയിലെ താളൂരിലായിരുന്നു രാഹുലിന്റെ ഇന്നലത്തെ ആദ്യ പ്രചാരണം. ഹെലിപാഡിൽ ഇറങ്ങിയ രാഹുൽ നീലഗിരി കോളേജിലെ സ്വീകരണത്തിനു ശേഷം തേയിലക്കർഷകരുടെ സംവാദത്തിൽ പങ്കെടുക്കാൻപോയി. ഇന്ത്യ മുന്നണിയിലെ എ.രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിനിടയിലാണ് സംഘം ഹെലികോപ്ടറിൽ പരിശോധന തുടങ്ങിയത്. പരിശോധനയുടെ ദൃശ്യങ്ങളും ഉദ്യോഗസ്ഥർ ചിത്രീകരിച്ചു.
എം.എൽ.എമാരെ തടഞ്ഞു
താളൂർ : തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വയനാട് പാർലമെന്റ് മണ്ഡലത്തിലെത്തിയ രാഹുൽഗാന്ധി അയൽ സംസ്ഥാനമായ തമിഴ്നാട് നീലഗിരി ജില്ലയിലെ താളൂരിൽ തേയിലകർഷകരുമായി സംവദിക്കുന്നതിനായി എത്തിയപ്പോൾ എം.എൽ.എ മാരെ തമിഴ്നാട് പൊലീസ് തടഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റും കൽപ്പറ്റ എം.എൽ.എയുമായ ടി.സിദ്ദിഖ്, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് തടഞ്ഞത്. ഹെലികോപ്റ്ററിൽ താളൂർ കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ രാഹുലിനെ സ്വീകരിക്കുന്നതിനായി എത്തിയപ്പോഴാണ് സെക്യൂരിറ്റി വിഭാഗത്തിന് കൈമാറിയ ലിസ്റ്റിൽ എം.എൽ.എമാരുടെ പേരില്ല എന്ന കാരണത്താൽ പ്രവേശനം നിഷേധിച്ചത്. എം.എൽ.എമാരാണെന്ന് പറഞ്ഞപ്പോൾ തിരിച്ചറിയിൽ കാർഡ് ആവശ്യപ്പെട്ടു. കാർഡ് കൈവശമുണ്ടായിരുന്നില്ല. പിന്നീട് നീണ്ട വാഗ്വാദത്തിനൊടുവിൽ തമിഴ്നാട് കോൺഗ്രസ് നേതൃത്വം പ്രശ്നത്തിൽ ഇടപെടുകയും എം.എൽ.എമാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് എം.എൽ.എമാർക്ക് രാഹുൽഗാന്ധിയോടൊപ്പം പ്രവേശനം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |