ചണ്ഡീഗഡ്: അയോദ്ധ്യയിൽ നിന്ന് ഡൽഹിക്ക് പോയ ഇൻഡിഗോ വിമാനം ചണ്ഡീഗഡ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത് രണ്ട് മിനിട്ട് മാത്രം പറക്കാനുള്ള ഇന്ധനം ബാക്കിനിൽക്കെ. മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിട്ട വിമാനമാണ് വൻ ദുരന്തത്തിന്റെ മുനമ്പിൽ നിന്ന് രക്ഷപ്പെട്ടത്. അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് വിമാനങ്ങളിൽ റിസർവ് ഇന്ധനം ഉണ്ടാവണമെന്നാണ് ചട്ടം. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം.
ശനിയാഴ്ചയാണ് സംഭവം. നിശ്ചയിച്ചതിലും ഒമ്പത് മിനിട്ട് നേരത്തേ, വൈകീട്ട് 03:16നാണ് മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയർന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ലക്ഷ്യം.
ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം സാധിച്ചില്ല. തുടർന്നാണ് വിമാനം ചണ്ഡീഗഡിലേക്ക് തിരിച്ചുവിട്ടത്. ചണ്ഡീഗഡിൽ 06:16ഓടെ ലാൻഡ് ചെയ്തു. രണ്ട് മിനിട്ട് മാത്രം പറക്കാനുള്ള ഇന്ധനമേ ബാക്കിയുള്ളൂവെന്ന് അനൗസ്മെന്റും വന്നു.
വിമാനത്തിലുണ്ടായിരുന്ന ഡൽഹി പൊലീസിലെ ഡെപ്യൂട്ടി കമ്മിഷണർ സതീഷ്‌കുമാറാണ് ഇക്കാര്യം എക്സിലൂടെ പുറംലോകത്തെ അറിയിച്ചത്.
അന്വേഷണം വേണമെന്ന്
മുൻ പൈലറ്റുമാർ
സംഭവം പുറത്തുവന്നതോടെ ആശങ്ക പ്രകടിപ്പിച്ച് യാത്രക്കാരും മുൻ പൈലറ്റുമാരും രംഗത്തെത്തി. ഇത്രയും കുറച്ച് ഇന്ധനവുമായി പറന്നതിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. അതേസമയം തിരിച്ചുവിട്ടാലും പറക്കാനുള്ള റിസർവ് ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്ന് ഇൻഡിഗോ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |