ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിലെ അറസ്റ്റിനെയും, ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കില്ല. വെള്ളിയാഴ്ച് പരിഗണിക്കണമെന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയുടെ ആവശ്യം ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ച് തള്ളി. ഇ.ഡിക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട കോടതി, ഈ മാസം 29ന് തുടങ്ങുന്ന ആഴ്ച്ചയിൽ വാദംകേൾക്കാമെന്നും വ്യക്തമാക്കി.
24നകം ഇ.ഡി മറുപടി സമർപ്പിക്കണം. ആക്ഷേപമുണ്ടെങ്കിൽ 26നകം കേജ്‌രിവാളിനും രേഖാമൂലം നിലപാടറിയിക്കാം. അറസ്റ്റടക്കം നടപടിയിൽ ഡൽഹി ഹൈക്കോടതി ഇടപെടാത്ത സാഹചര്യത്തിലാണ് കേജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന വസ്തുതകളാണ് ബോധിപ്പിക്കാനുള്ളതെന്ന് സിംഗ്‌വി അറിയിച്ചു. സി.ബി.ഐയുടെയും ഇ.ഡിയുടെയും എഫ്.ഐ.ആറിലും എട്ട് കുറ്റപത്രങ്ങളിലും കേജ്‌രിവാളിന്റെ പേരുണ്ടായിരുന്നില്ല. 16 സാക്ഷി മൊഴികൾ വന്നതിൽ 15ലും പരാമർശമില്ല. ഒരാളുടെ മൊഴി മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റി നിറുത്തുകയാണ് അറസ്റ്റിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ വിശദമായി വാദം പറയാമെന്നും വ്യക്തമാക്കി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ പറയാൻ ഈ വാദമുഖങ്ങൾ സൂക്ഷിച്ചു വയ്ക്കാനായിരുന്നു കോടതിയുടെ പ്രതികരണം. വാദമുഖങ്ങളെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു.
ജുഡിഷ്യൽ കസ്റ്റഡി
23 വരെ നീട്ടി
അതേസമയം, ഇ.ഡി കേസിൽ കേജ്‌രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി 23 വരെ ഡൽഹി റോസ് അവന്യു കോടതി നീട്ടി. ഇന്നലെ തിഹാർ ജയിലിലെ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കുകയായിരുന്നു. മാർച്ച് 21നാണ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത്.
കേജ്‌രിവാളിനെ ജയിലധികൃതർ കാണുന്നത് ഭീകരനെപ്പോലെ. കടുത്ത കുറ്റവാളികൾക്കുള്ള സൗകര്യം പോലും നൽകുന്നില്ല. ഗ്ലാസ് കൊണ്ട് തീർത്ത ഭിത്തിക്ക് അപ്പുറത്ത് ഇരുത്തിയാണ് കൂടിക്കാഴ്ച അനുവദിച്ചത്
- പഞ്ചാബ് മുഖ്യമന്ത്രി
ഭഗ്വന്ത് മൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |