സുൽത്താൻ ബത്തേരി: വയനാടിന്റെ പ്രധാന പ്രശ്നങ്ങളാണ് രാത്രി യാത്രാ നിരോധനവും, വന്യമൃഗ ശല്യവും റെയിൽവേയുമെല്ലാമെന്നും ഇത് പരിഹരിക്കാൻ താൻ പ്രതിജ്ഞാബദ്ധമാമെന്നും രാഹുൽ ഗാന്ധി. വയനാട്ടിൽ ഇതിനായി ജനങ്ങളോടൊപ്പം നിലകൊള്ളും. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായി വയനാട്ടിലെ ആറ് കേന്ദ്രങ്ങളിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എൽഎമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, എ.പി.അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
അതേസമയം, റോഡ് ഷോയിൽ കോൺഗ്രസിന്റെയോ മറ്റ് യു.ഡി.എഫ് ഘടകകക്ഷികളുടെയോ കൊടികളൊന്നും തന്നെ ഇക്കുറിയും ഉണ്ടായിരുന്നില്ല. പകരം ബലൂണുകൾ മാത്രമാണ് ഉണ്ടായിരുന്നത്. രാഹുലിന്റെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളേന്തിയായിരുന്നു പ്രവർത്തകർ പങ്കെടുത്തത്.
'അമ്മയോട് വയനാട്ടിൽ ഒരു
മാസം താമസിക്കാൻ പറയും'
വയനാട്ടിലേക്ക് വരുന്നത് തന്റെ തറവാട്ടിലേക്ക് വരുന്നതു പോലെയാണ്. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബക്കാരുമാണ്. വളരെ മനോഹരമായ വയനാട്ടിൽ അമ്മയോടൊപ്പം ഒരാഴ്ച വന്ന് താമസിക്കണമെന്നുണ്ട്. അമ്മയോട് വയനാട്ടിൽ വന്ന് ഒരുമാസം താമസിക്കാൻ പറയും. അത്രയ്ക്കും മനോഹരമായ ഇവിടെ വന്നില്ലെങ്കിൽ അതുവലിയ നഷ്ടമാണെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |