തിരുവനന്തപുരം : അൻപാന മക്കളെ,സുഹൃത്തുക്കളെ, നാൻ തമിഴ്നാട്ടിൻ മകൻ കേരളായുടെ മരുമകൻ, ഇന്ത്യയ്ക്ക് കുടിമകൻ......... സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ തലസ്ഥാനത്ത് എത്തി സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം പേരൂർക്കട ജംഗ്ഷനിലെത്തിയത്. തമിഴിൽ ഒരു മണിക്കൂറോളം നീണ്ട പ്രസംഗം. നരേന്ദ്രമോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ചു. പ്രസംഗം കത്തികേകയറിയപ്പോൾ ഭാരതീയ ജനതാകക്ഷിയെ തൂക്കി എറിയ വേണമെന്ന് ആഞ്ഞടിച്ചു. അവേശഭരിതരായി പ്രവർത്തകരുടെ കൈയ്യടി. കഴിഞ്ഞ പത്തുവർഷം കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് ബോദ്ധ്യപ്പെടുത്തുകയായിരുന്നു രാജയുടെ ലക്ഷ്യം. പ്രസംഗത്തിന്റെ അവസാനം കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേയ്ക്ക് പോകുന്നവർക്ക് വിമർശനം.
ഇന്നലെ വൈകിട്ട് 5.30തോടെയാണ് രാജ പേരൂർക്കടയിലെത്തിയത്. റെഡ് സല്യൂട്ട് മുദ്രാവാക്യങ്ങൾക്കിടയിലൂടെ സി.പി.ഐ ദേശീയ സെക്രട്ടറി വേദിയിലേക്ക് എത്തി. മൈക്കിന് മുന്നിലെ ഏത് ഭാഷയിൽ സംസാരിക്കണമെന്ന് സദസിലുള്ളവരേട് ചോദിച്ചു. തമിഴ്,ഇംഗ്ലീഷ്,മലയാളം ഒടുവിൽ തമിഴ് മതിയെന്ന് മറുപടി കേട്ടതോടെ രാജയും ആവേശത്തിലായി. മതരാഷ്ട്രം, ഭരണഘടനാ അട്ടിമറി ചൂണ്ടിക്കാട്ടിയ രാജ, രാഷ്ട്രപതി ദ്രൗപതി മുർമുവിന് പോലും അർഹമായ പരിഗണന നൽകാതെ മോദിയും കൂട്ടരുമാണ് രാജ്യത്ത് നാരീശക്തിയെ കുറിച്ച് സംസാരിക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പി കാലൂന്നാൻ ശ്രമിക്കുകയാണ്. മോദിയും അമിത്ഷായും ആയിരം റോഡ് ഷോ നടത്തിയാലും ബി.ജെ.പിക്ക് ഈ രണ്ടിടങ്ങളിലും കാലൂന്നാൻ കഴിയില്ല. ക്രിമിനൽ കുറ്റങ്ങൾ ചെയ്ത നിരവധി പേർ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേരുന്നു. പിന്നീട് അവർക്ക് നേരെ അന്വേഷണങ്ങൾ ഉണ്ടായില്ലെന്നും രാജ ചൂണ്ടിക്കാട്ടി. വി കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, തുടങ്ങിയവർ സംസാരിച്ചു.
ഡൽഹിൽ നിന്നും ഇന്നലെ പുലർച്ച തലസ്ഥാനത്ത് എത്തിയ രാജ പേരൂർക്കടയിലെ പരിപാടിയ്ക്ക് പുറമേ രാത്രിയിൽ മാനവീയം വീഥിയിൽ നടന്ന തിരഞ്ഞെടുപ്പ് കലാജാഥയുടെ ഉദ്ഘാടനവും നിർവഹിച്ചു. ഇന്ന് ഉച്ചയോടെ സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |