റിയാദ്: സൗദിയിൽ തടവിൽ കഴിയുന്ന അബ്ദുൽ റഹീമിനെ ദയാധനം സ്വീകരിച്ച് മോചിപ്പിക്കുന്നതിന് നൽകിയ ഹർജി സൗദി ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു. ദയാധനമായി 34 കോടി രൂപ നൽകാൻ തയ്യാറാണെന്ന് റഹീമിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചു. വാദിഭാഗം അഭിഭാഷകനുമായി കഴിഞ്ഞ ദിവസം നിയമ സഹായ സമിതി ഓൺലൈനിൽ ചർച്ച നടത്തിയിരുന്നു.
റിയാദിലെ നിയമസഹായ സമിതി നിയോഗിച്ച അഭിഭാഷകൻ ഉസാമ അബ്ദുൾ ലത്തീഫ് അൽ അംബർ, റഹീമിന്റെ പ്രതിനിധി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവർ ചേർന്നാണ് ദയാധനം നൽകാൻ തയ്യാറാണെന്ന് കോടതിയിൽ രേഖാമൂലം അറിയിച്ചത്. ദയാധനം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് മരിച്ച അനസ് അൽശഹ്‌രിയുടെ കുടുംബം സന്നദ്ധത അറിയിച്ചിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകും. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സൗദി സുപ്രീംകോടതി ശരിവയ്ക്കുകയും വേണം. ശേഷമായിരിക്കും ജയിൽമോചന നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ പറഞ്ഞു.
15 വയസുള്ള സൗദി പൗരൻ അനസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അബ്ദുൽ റഹീമിന് സൗദി കോടതി 18 വർഷം മുമ്പ് വധശിക്ഷ വിധിച്ചത്. റഹീമിന്റെ മോചനത്തിന് 34 കോടി സമാഹരിച്ച് മലയാളികൾ കാട്ടിയ മാതൃക ലോകശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |