ആലപ്പുഴ: തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കായംകുളം കായലിൽ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ ശക്തമായ ഒഴുക്കുകാരണം കുട്ടനാട്ടിലെ കൃഷി പ്രതിസന്ധിയിൽ. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ 20,000 ഹെക്ടർ നെൽകൃഷിക്കാണ് ഉപ്പുവെള്ളംഭീഷണിയായിരിക്കുന്നത്. നെൽച്ചെടികൾക്ക് 60 മുതൽ 90 ദിവസം വരെ പ്രായമുണ്ട്. ഹെക്ടറിന് 40,000 രൂപ വരെ ചെലവിട്ടാണ് വിളവിറക്കിയത്. അപ്പോഴാണ് ഉപ്പുവെള്ളം അടിച്ചുകയറിയത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ, ജലത്തിന്റെ ഉപ്പുരസം കുറയണമെങ്കിൽ നല്ല മഴകിട്ടണം. വിളവെടുത്തശേഷമേ തണ്ണീർമുക്കം ബണ്ട് തുറക്കാവുവെന്ന് കർഷകരും വിവിധ സംഘടകളും ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് ബണ്ട് തുറന്നത്. തോടുകളിലും ഉപ്പ് കനത്ത ചൂടിൽ തോടുകളിലെയും ആറുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ കായലുകളിൽ നിന്നുള്ള ഉപ്പുവെള്ളം നിറഞ്ഞു. ഇതോടെ കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് പുറമേ മൂന്ന് ലക്ഷത്തോളം കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടി.
കുടിക്കാനുമില്ല
ചൂട് കൂടിയതോടെ ജലസ്രോതസുകൾ വറ്റിവരണ്ട് കുട്ടനാടിന്റെ കിഴക്കൻ മേഖലകളായ നീലംപേരൂർ, കാവാലം, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാണ്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ഭൂരിഭാഗം പേരും വലിയ വിലകൊടുത്താണ് വെള്ളംവാങ്ങുന്നത്. ഉപ്പു വെള്ളത്തിന്റെ ഭീഷണിയിൽ നിന്ന് കാർഷിക മേഖലയെ രക്ഷിക്കാൻ അടിയന്തര നടപടി വേണം - കുട്ടനാട്ടിലെ കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |