ന്യൂഡൽഹി/തിരുവനന്തപുരം: യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷയിൽ നാലാം റാങ്കു നേടി എറണാകുളം സ്വദേശി പി.കെ. സിദ്ധാർത്ഥ് രാംകുമാർ മലയാളികൾക്ക് അഭിമാനമായി. ലക്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. ഒഡീഷ സ്വദേശി അനിമേഷ് പ്രധാൻ, തെലങ്കാന സ്വദേശിനി ദൊനുരു അനന്യ റെഡ്ഡി എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ആകെ 1016 പേർ യോഗ്യത നേടി. ഇതിൽ 54 പേർ മലയാളികളാണ്.
ചിൻമയ കോളേജ് റിട്ട. പ്രിൻസിപ്പൽ രാംകുമാറിന്റെയും രതിയുടെയും മകനാണ് സിദ്ധാർത്ഥ്. നാലാം തവണയാണ് സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടുന്നത്. 2021ൽ 121ാം റാങ്കുനേടിയ സിദ്ധാർഥ് പശ്ചിമ ബംഗാൾ കേഡറിൽ ഐ.പി.എസിൽ ചേർന്ന് ഹൈദരാബാദിൽ പരിശീലനത്തിലാണ്.
ഒന്നാം റാങ്കുകാരനായ ആദിത്യ കഴിഞ്ഞ വർഷം 236-ാം റാങ്ക് നേടിയിരുന്നു. ഐ.ഐ.ടി കാൺപൂരിലെ ഇലക്‌ട്രിക് എൻജിനീയറിംഗ് ബിടെക് ബിരുദധാരിയാണ്. രണ്ടാം റാങ്കുകാരൻ അനിമേഷ് റൂർക്കേല എൻ.ഐ.ടിയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിടെക്കുകാരനും മൂന്നാം റാങ്കുകാരി ദൊനൊരു അനന്യ ഡൽഹി മിറാൻഡ കോളേജിൽ നിന്നുള്ള ജ്യോഗ്രഫി ബിരുദധാരിയുമാണ്.
ആറു മലയാളികൾക്ക് നൂറിൽ താഴെ റാങ്ക്
ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിഷ്ണു ശശികുമാർ 31-ാം റാങ്കും, ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ പി.പി. അർച്ചന 40-ാം റാങ്കും, അടൂർ സ്വദേശി ബെൻജോ പി ജോസ് 59-ാം റാങ്കും നേടി. കസ്തൂരിഷാ- 68 (തിരുവനന്തപുരം, ചിറയിൻകീഴ്), ഫാബി റഷീദ്- 71 (തിരുവനന്തപുരം, തിരുമല), ആനി ജോർജ്- 93 (ആലക്കോട് കണ്ണൂർ) എന്നിവരാണ് ഉയർന്ന റാങ്കു നേടിയ മറ്റ് മലയാളികൾ.
യോഗ്യത നേടിയവരിൽ 347 പേർ ജനറൽ, 116 സാമ്പത്തിക പിന്നാക്ക, 303 ഒ.ബി.സി, 165 പട്ടികജാതി, 86 പട്ടികവർഗ വിഭാഗങ്ങളിലാണ്. റാങ്ക് അനുസരിച്ച് ഇവരെ ഐ.എ.എസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഐ.പി.എസ്, കേന്ദ്ര സർക്കാരിൽ ഗ്രൂപ്പ് 'എ', ഗ്രൂപ്പ് 'ബി' വിഭാഗങ്ങളിൽ വിന്യസിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |