നെയ്യാറ്റിൻകര: വേനൽ തുടങ്ങിയപ്പോൾ തന്നെ കൊല്ലയിൽ പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടാൻ തുടങ്ങിയതാണ്. ഇതുവരെ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് കനാലുണ്ടെങ്കിലും കനാലിൽ വെള്ളമെത്തുന്നില്ലെന്നാണ് പരാതി. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിമിത്രമണ്ഡലം കൊല്ലയിൽ ഉപസമിതി നെയ്യാർ ഇറിഗേഷൻ എസ്കിക്യുട്ടീവ് എഞ്ചിനിയർക്ക് പരാതി നൽകി. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി. ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഉപസമിതി പ്രസിഡന്റ് കെ. ബിനുകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കൊല്ലയിൽ രാജൻ, കൗൺസിലർ എ.ബി.സജു, അഡ്വ. മഞ്ചവിളാകം ജയകുമാർ, ഡി.ശ്രീകുമാർ, ജി.സിന്ധു, ഇലിപ്പോട്ടുകാണം വിജയൻ, മദൻമോഹൻ, മുരുകനാശാരി, എം.ഗീത, സുകുമാരിദാസ്, പരക്കുന്ന് ഷിബു, അബ്രഹാം, അനിൽ ജോസഫ്, ടി.ക്രിസ്തുദാസ് എന്നിവർ പങ്കെടുത്തു.
പേടിയോടെ ജനം
കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ മരതത്തൂർ ചാനലിലേക്കും കൈചാനലുകളിലേക്കും തുറന്നുവിടുന്ന ജലം നടൂർക്കൊല്ല വലിയ തോടുവഴി നെയ്യാറിലേക്ക് ഒഴുക്കി പാഴാകുകയാണ്. ഇതാണ് ജലക്ഷാമത്തിന് കാരണമായി ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ള ക്ഷാമം ഇത്തരത്തിൽ തുടർന്നാൽ വരും ദിവസങ്ങളിൽ വേനൽ കടുക്കുന്നതോടെ ഉണ്ടാകാൻ സാദ്ധ്യതയുള്ള കുടിവെള്ള പ്രശ്നത്തിന്റെ പേടിയിലാണ് ഇവിടുത്തെ ജനങ്ങൾ.
കിണറുകളും വറ്റി
പല പ്രദേശങ്ങളിലും കനാലിൽ വെള്ളം എത്താത്തതുമൂലം കിണറുകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. പല കിണറുകളും ഇപ്പോൾതന്നെ വരണ്ടു. വീട്ടാവശ്യത്തിന് വേണ്ട ജലം പോലും കിട്ടാത്തതിനാൽ കിലോമീറ്ററുകൾ ദൂരെ നദികളിൽ നിന്നോ വലിയ വില കൊടുത്തോ ജലം വാങ്ങേണ്ട അവസ്ഥയാണ്. ഇത് പരിഹരിക്കുന്നതിന് കനാലിലും പ്രദേശങ്ങളിലെ കൈചാനലുകളിലും വെള്ളമെത്തിക്കുന്നതിന് ജലസേചന വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഗാന്ധിമിത്ര മണ്ഡലം കൊല്ലയിൽ ഉപസമിതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |