തിരുവനന്തപുരം:'കറുത്ത കുട്ടി ഡാൻസ് കളിച്ചാൽ നന്നായിരിക്കില്ല,നല്ല കുട്ടികൾ കളിച്ചാലേ നന്നാവൂ എന്നൊക്ക ചിലർ പറയുന്നുണ്ട് അങ്കിൾ...എന്താ ചെയ്യുക?...' ശിശുക്ഷേമ സമിതിയുടെ കിളിക്കൂട് അവധിക്കാല ക്യാമ്പിൽ ഉയർന്ന ആ ചോദ്യം കേട്ട് നർത്തകൻ ആൽ.എൽ.വി. രാമകൃഷ്ണൻ അമ്പരന്നു... ഒരു കുട്ടിക്ക് ഈ ചോദ്യം ചോദിക്കേണ്ടിവന്ന സാഹചര്യമോർത്ത് തനിക്ക് വിഷമം തോന്നുന്നു എന്നായിരുന്നു രാമകൃഷ്‌ണന്റെ ആദ്യ പ്രതികരണം.കുട്ടികളെ പ്രചോദിപ്പിക്കുന്ന വാക്കുകളായിരുന്നു തുടർന്ന് വന്നത്.നിങ്ങൾ ഇക്കാര്യങ്ങളിലൊന്നും വിഷമിക്കരുത്.ഇഷ്ടമുള്ള കല പഠിക്കുക.കറുപ്പും വെളുപ്പും കലയ്ക്കില്ല.ശരീരം നർത്തകനെ സംബന്ധിച്ചിടത്തോളം ഒരുപകരണം മാത്രമാണ്.കാഴ്ചയുടെ സവിശേഷതയല്ല,കലയുടെ ഭംഗിയാണ് പ്രധാനം.അങ്കിൾ വിവേചനങ്ങളെ നേരിട്ടുകഴിഞ്ഞു.വിവേചനങ്ങളെ വിവേകപൂർവം നേരിടണമെന്നും ആർ.എൽ.വി രാമകൃഷ്‌ണൻ കുട്ടികളെ ഓർമ്മിപ്പിച്ചു.തുടർന്ന് കുട്ടികൾക്കു മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചു.കലാമണ്ഡലം സത്യഭാമയുമായുള്ള വിവാദത്തിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം ഒരു പൊതു പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയത്.സമൂഹത്തിൽ അസമത്വവും അസഹിഷ്ണുതയും നിലനിൽക്കുന്നുണ്ട്. കലാകാരന്റെ വെല്ലുവിളി അതിനെ ഭേദിച്ചു മുന്നേറുകയാണ്.തിരുവനന്തപുരത്ത് മോഹിനിയാട്ടം ക്ലാസുകൾ വൈകാതെ ആരംഭിക്കുമെന്നും ആർ.എൽ.വി രാമകൃഷ്‌ണൻ പറഞ്ഞു.ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |