സിഡ്നി: തിങ്കളാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം ഭീകരാക്രമണമന്ന് പൊലീസ്. അസീറിയൻ ക്രൈസ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ തിങ്കളാഴ്ചയാണ് കത്തിക്കുത്ത് നടന്നത്. ബിഷപ്പിനും വൈദികനും വിശ്വാസികൾക്കും നേരെയാണ് 16കാരന്റെ ആക്രമണം. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. ആക്രമിക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. പള്ളിയുടെ ലൈവ് സ്ട്രീമിംഗിലും ആക്രമണ ദൃശ്യങ്ങൾ വന്നിരുന്നു. സിഡ്നിക്ക് സമീപമുള്ള വേക്ക്ലിയിലാണ് കത്തിയാക്രമണം നടന്നത്. ആശയപരമായ തീവ്രസ്വഭാവമുള്ള ആക്രമണമാണ് അസീറിയൻ ഓർത്തഡോക്സ് പള്ളിയിലുണ്ടായതെന്ന് പൊലീസ് വിശദമാക്കി. എന്നൽ പതിനാറുകാരന്റെ കൂടുതൽ വിവരം പുറത്ത് വിട്ടിട്ടില്ല.
അതേസമയം ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നാലെ സിഡ്നിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചെറുനഗരത്തിൽ നിരവധി പേരാണ് പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടത്. പരിക്കേറ്റ അക്രമിയ്ക്ക് പള്ളിക്കുള്ളിൽ വച്ച് തന്നെ ചികിത്സ നൽകുന്നതിനിടെ നിരവധി പേരാണ് പ്രതിഷേധവുമായി ഇവിടേക്ക് സംഘടിച്ചെത്തിയത്. ഇവർ പള്ളിക്ക് കാവൽ നിൽക്കുകയായിരുന്ന പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം ശല്യപ്പെടുത്തുന്നതാണെന്ന് വിശദമാക്കിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അടിയന്തര യോഗം വിളിച്ച് ചേർത്തിരുന്നു. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ എന്നും ഇത്തരം തീവ്രവാദ ആക്രമണങ്ങൾക്ക് ഇവിടെ ഇടമില്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. മാർ മാരി എമ്മാനുവൽ എന്ന ബിഷപ്പിന് നേരെയാണ് ആക്രമണമുണ്ടായത്. കൊവിഡ് വാക്സിൻ വിരുദ്ധ നിലപാടുകൊണ്ടും ലോക്ഡൌൺ വിരുദ്ധ നിലപാടുകൾക്കും മഹാമാരിക്കാലത്ത് ബിഷപ്പ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |