കോഴിക്കോട്: ലക്ഷ്യത്തിലെത്താൻ അതിയായി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്താൽ ലോകം മുഴുവൻ കൂടെയുണ്ടാവും. ആ വിശ്വാസം മുറകെപ്പിടിച്ച് കഠിനാധ്വാനം ചെയ്ത ഭിന്നശേഷിക്കാരി ശാരികയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കീഴടങ്ങിയത് സിവിൽ സർവീസെന്ന വലിയലക്ഷ്യം. ജന്മനാ സെറിബ്രൽ പാൾസി രോഗബാധിതയായ എ.കെ. ശാരികയ്ക്ക് ഇടത് കൈയുടെ മൂന്ന് വിരലുകൾ മാത്രമേ ചലിപ്പിക്കാൻ സാധിക്കുകയുള്ളൂ. പരിമിതിയെ മറികടന്ന് വീൽചെയറിൽ ഇരുന്നാണ് ശാരിക സ്വപ്നനേട്ടം സ്വന്തമാക്കിയത്.
സിവിൽ സർവീസിൽ ഇത് ശാരികയുടെ രണ്ടാം ശ്രമം. ഇക്കുറി 922ാം റാങ്ക് നേടി രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയെ വരുതിയിലാക്കി. കീഴരിയൂർ എരേമ്മൻ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ്. പ്ലസ്ടു വിദ്യാർത്ഥിനിയായ ദേവിക സഹോദരി.
@ കരുത്ത് അച്ഛനും അമ്മയും
അച്ഛനും അമ്മയുമാണ് ശാരികയുടെ കരുത്ത്. അപ്രതീക്ഷിതമായാണ് സിവിൽ സർവീസെന്ന ലക്ഷ്യം കുറിയ്ക്കുന്നതെന്നും റാങ്ക് ലിസ്റ്റിൽ കയറാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ശാരിക പറഞ്ഞു. പ്രിലിംസിന് കോഴിക്കോട്ട് സെന്റർ ഉണ്ടായത് ഏറെ സൗകര്യമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന മെയിൻ പരീക്ഷയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് പോയി. ഇതിനായി ഖത്തറിൽ ജോലി ചെയ്യുന്ന അച്ഛൻ നാട്ടിലേക്ക് വന്നു. ശാരികയ്ക്ക് പിന്തുണയുമായി എപ്പോഴും കുടുംബം ഉണ്ടായിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാഡമി സ്ഥാപകനായ ഡോ. ജോബിൻ എസ്. കൊട്ടാരം ആരംഭിച്ച ' പ്രൊജക്ട് ചിത്രശലഭം ' പദ്ധതിക്ക് കീഴിലായിരുന്നു പഠനം.
ജസീക്ക കോക്സ് റോൾമോഡൽ
ഇരുകൈകളുമില്ലാതെ പൈലറ്റായി മാറിയ ജസീക്ക കോക്സാണ് ശാരികയുടെ റോൾ മോഡൽ. ആഗ്രഹിച്ചാൽ പ്രപഞ്ചം തന്നെ കൂടെയുണ്ടാവുമെന്ന വിശ്വാസമാണ് മുന്നോട്ട് നയിച്ചതെന്ന് ശാരിക പറഞ്ഞു.
അക്ഷയ് ദിലീപിന് മൂന്നാമൂഴത്തിൽ 439 -ാം റാങ്ക്
തിരുവനന്തപുരം: ആയുർവേദ സ്ഥാപനത്തിൽ ജോലിചെയ്യവേയാണ് തൃശൂർ സ്വദേശി അക്ഷയ് ദിലീപിന് സിവിൽ സർവീസ് മോഹം ഉണർന്നത്. മൂന്നാമത്തെ തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയപ്പോൾ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. 439ാമത് റാങ്കും നേടി.
ബി.ടെക് ബിരുദധാരിയായ അക്ഷയ് കേരള പി.എസ്.സി പരീക്ഷ എഴുതിയിട്ടേയില്ല. യു.പി.എസ്.സി പരീക്ഷ എഴുതാൻ രണ്ടു വർഷമായി തിരുവനന്തപുരത്ത് മുട്ടടയിലാണ് താമസം. സ്വന്തമായാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. പ്രതീക്ഷിച്ച റാങ്ക് ലഭിക്കാത്തതിനാൽ വീണ്ടും പരീക്ഷ എഴുതാനാണ് തീരുമാനം. അച്ഛൻ ദിലീപ് തൃശൂർ പേരാമംഗലത്ത് ആയുർവേദ ബിസിനസ് നടത്തുകയാണ്. അമ്മ വിജയമ്മ. ചേച്ചി ഐശ്വര്യ കോയമ്പത്തൂരിൽ ഇന്റീരിയർ ഡിസൈനറാണ്.
കഠിനമായി ശ്രമിച്ചു;നാലാം ശ്രമത്തിൽ നാൽപതാം റാങ്ക് നേടി അർച്ചന
പയ്യന്നൂർ: ആദ്യശ്രമത്തിൽ പ്രിലിമിനറി പാസ്, രണ്ടാം ശ്രമത്തിൽ 334ാം റാങ്ക്, മൂന്നാംശ്രമത്തിൽ 99ാം റാങ്ക്. നാലാമത്തെ ശ്രമത്തിൽ 40ാം റാങ്ക് നേടിയ പയ്യന്നൂർ സ്വദേശിനി അർച്ചനയുടെ നേട്ടം കഠിനശ്രമത്തിനുള്ള അംഗീകാരം കൂടിയാണ്.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പയ്യന്നൂർ മുൻസിഫ് കോടതിക്ക് സമീപത്തെ കർണികാരത്തിൽ പരേതനായ കെ.ജി. ജീവരാജിന്റെയും പി.പി.ഗീതയുടെയും മകളായ അർച്ചന ഗാസിയാബാദിൽ പോസ്റ്റൽ വകുപ്പിൽ നിന്ന് ലീവെടുത്താണ് റാങ്ക് മെച്ചപ്പെടുത്താനുള്ള ശ്രമവുമായി മുന്നിട്ടിറങ്ങിയത്. പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു അർച്ചനയുടെ പഠനം. കണ്ണൂർ ഗവ. എൻജീനീയറിംഗ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗ് പാസായി. പഠന കാലത്ത് നാഷണൽ സർവീസ് സ്കീമിലുൾപ്പെടെ പങ്കെടുത്ത് പ്രവർത്തിച്ചപ്പോൾ ഉണ്ടായ പ്രചോദനമാണ് സിവിൽ സവീസിലേക്ക് നയിച്ചത്. സഹോദരൻ അശ്വിൻ സോഫ്റ്റ് വെയർ എൻജിനീയറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |