അടൂർ : താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് കാരണം രോഗികളും കൂട്ടിരിപ്പുകാരും വലയുന്നു. വാട്ടർ അതോറിറ്റിയുടെ വെള്ളം കൃത്യമായി എത്താത്തതാണ് പ്രധാന പ്രശ്നം. പൊതുജനങ്ങൾക്കായി ഉള്ള പൈപ്പിൽ നിന്നാണ് ആശുപത്രിയിലേക്കും വെള്ളം എത്തുന്നത്. വെള്ളം വന്ന് തുടങ്ങിയാൽ എല്ലാവരും ഉപയോഗിക്കുന്നതും ആശുപത്രിയിലേക്കുള്ള ജല ലഭ്യത കുറയ്ക്കുന്നു. ഒരു ലക്ഷം ലിറ്റർ വെള്ളം ദിവസവും ആവശ്യമാണ്. 24 മണിക്കൂറും പൈപ്പിൽ വെള്ളം വന്നെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകു . ചിരണിക്കൽ പ്ലാന്റിൽ നിന്നാണ് വെള്ളം എത്തുന്നത്. പ്ലാന്റിന്റെ ശേഷി കുറവായതാണ് വെള്ളം സംഭരിച്ച് വിതരണം ചെയ്യാൻ കഴിയാത്തതിന്റെ പ്രധാന കാരണം. കഴിഞ്ഞ പത്തുദിവസത്തോളമായി നഗരസഭ 6000 ലിറ്റർ വെള്ളം വീതം ആശുപത്രിയിൽ എത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ ആശുപത്രി നേരിട്ട് പുറത്തുനിന്ന് വെള്ളം ടാങ്കറിൽ എത്തിക്കും. അടുത്തിടെ വെള്ളം ഇല്ലാത്തതിനാൽ ആശുപത്രിയിൽ ബെഡ്ഷീറ്റ് കഴുകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഒ പി യിൽ വരുന്ന സ്ത്രീകൾ അടക്കമുള്ള രോഗികളും, കൂടെ എത്തുന്നവരും ഉപയോഗിക്കുന്ന ടോയ്ലറ്റ് വെള്ളമില്ലാത്ത കാരണത്താൽ അടച്ചിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |