SignIn
Kerala Kaumudi Online
Tuesday, 30 April 2024 4.03 PM IST

വിവി പാറ്റ് എണ്ണുമ്പോൾ തെറ്റിക്കൂടേ? സുപ്രീംകോടതി

s

ന്യൂഡൽഹി: മനുഷ്യരുടെ ഇടപെടൽ ഇല്ലെങ്കിൽ യന്ത്രങ്ങൾ കൃത്യമായ ഫലം നൽകുമെന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്‌തുളള ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾക്കൊപ്പം വി.വി പാറ്റ് (വോട്ടർ-വേരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) രസീതുകളും പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ നാളെയും വാദം തുടരും.

വോട്ടിംഗ് യന്ത്രത്തിന് വിശ്വാസ്യത ഇല്ലാത്തതിനാൽ പൂർണമായി ബാലറ്റ് പേപ്പറിലേക്ക് മടങ്ങുകയോ വിവിപാറ്റ് സ്ളിപ്പുകൾ പ്രത്യേകം ബോക്സിൽ നിക്ഷേപിച്ച് പൂർണമായി എണ്ണുകയോ വേണമെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് (എ.ഡി.ആർ) വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ വാദിച്ചിരുന്നു. വോട്ടിംഗ് യന്ത്രത്തിലും വിവിപാറ്റുകളിലും പ്രോഗ്രാമബിൾ ചിപ്പുകൾ ഉണ്ടെന്നും അവയിൽ പ്രോഗ്രാമുകൾ തിരുകി കയറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വിവിപാറ്റ് സ്ലിപ്പ് മുറിഞ്ഞ് വീഴുന്നത് വോട്ടർക്ക് കാണാൻ കഴിയില്ല. വോട്ടിംഗ് യന്ത്രത്തിനൊപ്പം വിവിപാറ്റ് സ്ലിപ്പുകളും ഒന്നിച്ച് എണ്ണിയാൽ സമയം ലാഭിക്കാമെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.

അപ്പോഴാണ് മനുഷ്യന്റെ ഇടപെടൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ജസ്റ്റിസ് ഖന്ന നിരീക്ഷിച്ചത്. മനുഷ്യന്റെ പക്ഷപാതപരമായ നടപടികളും ചോദ്യം ചെയ്യപ്പെട്ടേക്കാം. മനുഷ്യന്റെ ഇടപെടൽ ഇല്ലെങ്കിൽ യന്ത്രം ശരിയായി പ്രവർത്തിച്ച് കൃത്യമായ ഫലങ്ങൾ നൽകും. കൃത്രിമങ്ങൾ അല്ലെങ്കിൽ അനധികൃത മാറ്റങ്ങൾ വരുന്നത് മനുഷ്യ ഇടപെടൽ ഉണ്ടാകുമ്പോഴാണെന്ന് വാദത്തിന്റെ മറ്റൊരു ഘട്ടത്തിൽ ജസ്റ്റിസ് ഖന്ന പറഞ്ഞു,

ജർമ്മനി പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഭൂഷൺ പറഞ്ഞപ്പോൾ ജർമ്മനിയിലെ ജനസംഖ്യ ഏകദേശം 5-6 കോടി മാത്രമാണെന്നും ഇന്ത്യയിൽ 98 കോടി വോട്ടർമാരുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ബൂത്ത് പിടിച്ചെടുക്കൽ സംഭവങ്ങളെക്കുറിച്ചും ജസ്റ്റിസ് ഖന്ന പരാമർശിച്ചു.

തന്റെ സംസ്ഥാനമായ പശ്ചിമ ബംഗാളിൽ ജർമ്മനിയേക്കാൾ കൂടുതൽ ജനസംഖ്യയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലുമൊരാളെ വിശ്വസിക്കണമെന്നും വ്യവസ്ഥിതിയെ ഇങ്ങനെ തകർക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു.

ഒരേ പാർട്ടിക്ക് തുടർച്ചയായി രണ്ട് വോട്ടുകൾ ലഭിച്ചാൽ, ഒരു വോട്ട് ഒരു പാർട്ടിക്കും ഒന്ന് മറ്റൊരു പാർട്ടിക്കും പോകുന്ന തരത്തിൽ വിവിപാറ്റിൽ കൃത്രിമം കാണിക്കാമെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു.

വോട്ടിംഗ് യന്ത്രങ്ങളുടെ സോഴ്‌സ് കോഡ് രഹസ്യമായതിൽ വിശ്വാസ്യതയിൽ സംശയമുണ്ട്. യന്ത്രം നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്‌ടമാരിൽ ചിലർ ബി.ജെ.പി അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകരായ സന്തോഷ് പോൾ, ഹുസേഫ അഹമ്മദി, ആനന്ദ് ഗ്രോവർ, സഞ്ജയ് ഹെഗ്‌ഡെ, ഗോപാൽ ശങ്കരനാരായണൻ എന്നിവരും വിവിധ കക്ഷികൾക്കായി ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.