തിരുവനന്തപുരം: അനധികൃത പാർക്കിംഗിൽ വലഞ്ഞിരിക്കുകയാണ് സെക്രട്ടേറിയറ്റ് പ്രസ് ക്ലബ് റോഡ്.
തലസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നിടമാണ് സെക്രട്ടേറിയറ്റ് പരിസരം. ഒരു ദിവസം റോഡിന്റെ ഇരുവശങ്ങളിലുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. ഒരു വരി വാഹനങ്ങൾ പാർക്ക് ചെയ്തതിനു ശേഷം പിന്നാലെയെത്തുന്ന വാഹനങ്ങൾ നിലവിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ പിറകിൽ പാർക്ക്ചെയ്യുന്ന കാഴ്ചയും ഇവിടെയുണ്ട്. ഇതോടെ മുമ്പിൽ കിടക്കുന്ന വാഹനം എടുക്കാൻ സാധിക്കാതെ വരും.
ഒപ്പം സെക്രട്ടേറിയറ്റിന് മുന്നിൽ ഭൂരിഭാഗം ദിവസങ്ങളിൽ സമരവും മാർച്ചും ഉണ്ടാകും. ആ സമയങ്ങളിൽ വാഹനങ്ങൾ കടത്തിവിടുന്നത് പ്രസ്ക്ലബ് റോഡ് വഴിയാണ്. ഇരുവശത്തും ഒന്നോ രണ്ടോ വരിയായി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതുകൊണ്ട് വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്.
പാർക്കിംഗ് സൗകര്യമില്ലാത്ത അനക്സ് ഒന്നും രണ്ടും
ഇവിടെ പാർക്ക് ചെയ്യുന്നതിൽ ഒരു വിഭാഗം സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ വാഹനങ്ങൾ തന്നെയാണ്. വേണ്ട പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാതെയാണ് സെക്രട്ടേറിയറ്റ് അനക്സ് ഒന്നും രണ്ടും പണിതിരിക്കുന്നത്. പരമാവധി നാലു വീലുള്ള 100 വാഹനങ്ങൾക്ക് മാത്രമാണ് ഇതിനകത്ത് പാർക്കിംഗ് സൗകര്യമുള്ളത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ, വനിത പൊലീസ് സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം, ജി.എസ്.ടി ഭവൻ പ്രസ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത് ഈ റോഡിലാണ്.
ഒന്നും ചെയ്യാനാകാതെ അധികാരികൾ
എപ്പോഴും ട്രാഫിക് പൊലീസ് പട്രോളിംഗ് നടത്തുന്നിടമാണ് ഈ റോഡ്. മൂന്നു മാസം മുമ്പ് നോ പാർക്കിംഗ് ബോർഡും ട്രാഫിക് കോണുകളും ബാരിക്കേഡ് ടാപും ഉപയോഗിച്ച് ഇവിടത്തെ പാർക്കിംഗ് ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നു. എന്നാൽ ഇപ്പോൾ ട്രാഫിക് കോണുകളും ബാരിക്കേഡ് ടാപ്പുകളും ഒന്നുമില്ല.
അതേസമയം, പാളയത്ത് മൾട്ടി ലെവൽ പാർക്കിംഗ് വരുന്നുണ്ടെങ്കിലും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ആവശ്യമായി വരുന്നവർക്കും പാളയം വരെ പോയി പാർക്ക്ചെയ്ത് തിരിച്ചുവരുന്നത് വളരെ ബുദ്ധിമുട്ടാണ്.
പരിഹാരമാർഗങ്ങൾ
സെക്രട്ടേറിയറ്റിനുള്ളിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുക.
പരിപാടികൾ ഇല്ലാത്തപ്പോൾ സെൻട്രൽ സ്റ്റേഡിയത്തിനുള്ളിൽ പാർക്കിംഗ് സൗകര്യം സജ്ജീകരിക്കുക.
നബാർഡിനു മുമ്പിലുള്ള റോഡ് പാർക്കിംഗിനായി വിനിയോഗിക്കുക.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും മറ്റുള്ളവരും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |