കൊൽക്കത്ത: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലറുകളിലൊന്നിൽ സുനിൽ നരെയ്ന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ കൊൽക്കത്തയുയർത്തിയ 224 റൺസിന്റെ വിജയലക്ഷ്യം തകർപ്പൻ സെഞ്ച്വറിയുമായി നിറഞ്ഞാടിയ ഇംപാക്‌ട് പ്ലെയർ ജോസ് ബട്ട്‌ലറുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പിൻബലത്തിൽ അവസാന പന്തിൽ മറികടന്ന് രാജസ്ഥാൻ റോയൽസ്. സ്കോർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : 223/6, രാജസ്ഥാൻ റോയൽസ് 224/8 (20 ഓവർ).
കൊൽക്കത്ത ഉയർത്തിയ വൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വിക്കറ്റുകൾ ഒന്നിനു പിറകെ ഒന്നായി വീണ് 12.2 ഓവറിൽ 121/6 എന്ന നിലയിലായിരുന്നു രാജസ്ഥാൻ. എന്നാൽ ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറവശത്ത് പാറപോലെ ഉറച്ച് നിന്ന് പതിയെത്തുടങ്ങി അവസാനം കൊട്ടിക്കയറിയ ജോസ് ബട്ട്ലർ (പുറത്താകാതെ 60 പന്തിൽ 107) രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.ഏഴാം വിക്കറ്റിൽ ജോസും റോവ്മാൻ പവലും (13 പന്തിൽ 26) ഉണ്ടാക്കിയ 27 പന്തിൽ 57 റൺസിന്റെ കൂട്ടുകെട്ടും മൂന്നാം വിക്കറ്റിൽ റിയാൻ പരാഗിനൊപ്പം (14 പന്തിൽ 34) ജോസ് രാജസ്ഥാൻ സ്കോർ ബോർഡിൽ 22 പന്തിൽ കൂട്ടിച്ചേർത്ത 50 റൺസും നിർണായകമായിരുന്നു. 24 പന്തിൽ 62 റൺസ് വേണ്ടപ്പോൾ പവൽ സുനിൽ നരെയ്‌നിട്ട് തുടർച്ചയായി രണ്ട് സികസും ഒരു ഫോറും അടിച്ച് രാജസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിൽ പവലിനെ നരെയ്ൻ വിക്കറ്റിന് മുന്നിൽ കുടുക്കി.പിന്നാലെ ട്രെൻഡ് ബൗൾട്ടും റണ്ണൗട്ടായതോടെ 186/8 എന്ന നിലയിലായ ആർ.ആറിനെ തുടർന്നെത്തിയ ആവേശ് ഖാനെ നോൺ സ്ട്രൈക്കർ എൻഡിൽ നിറുത്തി ജോസ വിജയം കെ.കെ.ആറിൽ നിന്ന് തട്ടിപ്പറിക്കുകയായിരുന്നു. വരുൺ ചക്രവർത്തി എറിഞ്ഞ അവസാന ഓവറിൽ 9 റൺസാണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് സിക്സടിച്ച് ജോസ് കളി പിടിച്ചു. 9 ഫോറും 6 സിക്സും ഉൾപ്പെട്ടതാണ് ജോസിന്റെ ഇന്നിംഗ്സ്. സീസണിൽ ജോസിന്റെ രണ്ടാം സെഞ്ച്വറിയാണിത്. വരുണും നരെയ്നും ഹർഷിതും 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ സുനിൽ നരെയ്ന്റെ മികവിൽ മികച്ച ടോട്ടലാണ് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നേടിയത്.
ട്വന്റി-20കരിയറിലെ ആദ്യ സെഞ്ച്വറിയുമായി തകർത്താടിയ സുനിൽ നരെയ്ൻ 56 പന്തിൽ 13 ഫോറും 6 സിക്സും ഉൾപ്പെടെ 109റൺസാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നാലാം ഓവറിൽ ഫിൽ സാൾട്ടിനെ(10) നഷ്ടമായി. ആവേശ് ഖാന്റെ റിട്ടേൺ ക്യാച്ച് അത്യുജ്ജലമായിരുന്നു. എന്നാൽ മൂന്നാമനായെത്തിയ യുവതാരം രഘുവൻഷി (18 പന്തിൽ 30) നരെയ്‌നൊപ്പം ഉറച്ചു നിന്നതോടെ കൊൽക്കത്ത ട്രാക്കിലായി.ഇരുവരും 43 പന്തിൽ 85 റൺസിന്റെ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിലുണ്ടാക്കി. ഈ കൂട്ടുകെട്ടാണ് കൊൽക്കത്തയുടെ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. രഘുവൻഷിയെ പുറത്താക്കി കുൽദീപ് സെന്നാണ് കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്ചടൻ ശ്രേയസ് അയ്യർ (11) ചഹലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ആന്ദ്രേ റസ്സലുമായി (13) നരെയ്ൻ നാലാം വിക്കറ്റിൽ 19 പന്തിൽ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആവേശ് ഖാൻ റസ്സലിനെ പുറത്താക്കിയതിന് പിന്നാലെ അടുത്ത ഓവറിൽ ട്രെൻഡ് ബൗൾട്ട് നരെയ്‌നെ ക്ലീൻ ബൗൾഡാക്കി. അവസാനം റിങ്കു സിംഗിന്റെ ( പുറത്താകാതെ 9 പന്തിൽ 20) വമ്പനടിയാണ് കൊൽക്കത്തയെ 223ൽ എത്തിച്ചത്. (13 പന്തിൽ 26),
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |