കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച മുസ്‌ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു. മുസ്‌ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്‌ലമിനെതിരെയാണ് കേസെടുത്തത്. 'മങ്ങാട് സ്‌നേഹതീരം' എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. കലാപാഹ്വാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ സൈബർ ആക്രമണങ്ങളിൽ ശൈലജ വൈകാരികമായി പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലീഗ് പ്രവർത്തകനെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം, യു.ഡി.എഫ് നടത്തുന്ന സെെബർ ആക്രമണത്തിനെതിരെ കെ.കെ ശെെലജ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിന്റെ ഷാഫി പറമ്പിലിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയും പ്രവർത്തകരും കടുത്ത സെെബർ ആക്രമണമാണ് നടത്തുന്നതെന്നാണ് പരാതിയിൽ പറയുന്നത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാം പേജിലൂടെ മോശം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നു, കുടുംബ ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ്. ഒരു ധാർമ്മിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ആരും വിശ്വസിക്കരുതെന്നും അവർ കഴിഞ്ഞദിവസം അഭ്യർത്ഥിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |