പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ബംഗളൂരു - കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് പൊള്ളാച്ചി - പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. വെെദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പരാതികൾ പരിഹാരിക്കുകയാണ് ലക്ഷ്യം.
രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട ഉദയ എക്‌സ്പ്രസ് (നമ്പര്‍ 22665/66) 11.05ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. 11.25ന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ 11.50ന് പാലക്കാട് ജംഗ്ഷനിൽ മടങ്ങിയെത്തി. ഇവിടെ നിന്ന് 12ന് പുറപ്പെട്ട് 2.30ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകളും ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
ഉദയ് എക്‌സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്. കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും. കണക്ഷന്‍ ട്രെയിനുകളിലൂടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കും ഈ ഇരുനില ട്രെയിന്‍ പ്രയോജനപ്പെടുത്താനാകും. റെയില്‍വേയ്ക്ക് മികച്ച വരുമാനവുമാകുന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |