കൊച്ചി: അവധിക്കാലമായതോടെ കൊച്ചിയിലെ ഉല്ലാസബോട്ടുകൾ വീണ്ടും പൊലീസ് റഡാറിൽ. കുട്ടികളുമായി സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ച പശ്ചാത്തലത്തിലാണ് കോസ്റ്റൽസെൻട്രൽ പൊലീസ് ബോട്ടുകൾക്കുമേൽ നിരീക്ഷണം കർക്കശമാക്കിയത്. കഴിഞ്ഞദിവസം മറൈൻഡ്രൈവിൽ അനുവദനീയമായതിലേറെ ആളുകളെ കയറ്റി സർവീസ് നടത്തിയ ഉല്ലാസബോട്ട് കസ്റ്റഡിയിലെടുത്തു.
യാത്രക്കാരെ കുത്തിനിറച്ച് യാത്ര
അവധിക്കാലത്തെ അധികവരുമാനം ലക്ഷ്യമിട്ട് ബോട്ടുകളും അനുവദനീയമായതിലേറെ ആളുകളെ കയറ്റി സർവീസ് നടത്തുന്നതായാണ് ആക്ഷേപം. പോയവർഷം എറണാകുളം സെൻട്രൽ പൊലീസിന്റെ നേതൃത്വത്തിൽ ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകൾ നൽകിയിരുന്നു. അന്ന് 31 ബോട്ടുടമകളാണ് ക്ലാസിൽ പങ്കെടുത്തത്. സുരക്ഷാ സംവിധാനങ്ങളും ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നതും ജലരേഖയായി.
സെന്റ് മേരീസ് എന്ന ഉല്ലാസബോട്ടാണ് പിടികൂടിയത്. ഡ്രൈവർ ഉല്ലല കൊച്ചുതറവീട്ടിൽ കെ.ജെ. ജയേഷിനെ (36) അറസ്റ്റുചെയ്തു. 15 പേർക്ക് കയറാവുന്ന ബോട്ടിൽ 22 പേരെ കുത്തിനിറച്ചായിരുന്നു യാത്ര. സെൻട്രൽ പൊലീസാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
താനൂർ ബോട്ട് അപകടത്തിൽ 22 ജീവനുകൾ പൊലിഞ്ഞതിന് പിന്നാലെ മറൈൻഡ്രൈവിലടക്കം സ്വകാര്യബോട്ട് ജെട്ടികളിൽ തുടർച്ചയായി പൊലീസ് പരിശോധന നടത്തുകയും അനധികൃത ബോട്ടുകളടക്കം നീക്കുകയും ചെയ്തിരുന്നു.
62 ബോട്ടുകൾ
നൂറിലധികം ഉല്ലാസബോട്ടുകളാണ് മറൈൻഡ്രൈവിൽ ഉണ്ടായിരുന്നത്. 62 എണ്ണം മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. 300 പേരാണ് തൊഴിലെടുക്കുന്നത്. ഇവർക്ക് പൊലീസ് ഐ.ഡി കാർഡ് നൽകാൻ തീരുമാനിച്ചിരുന്നു. നിയമലംഘനം നടത്തുന്ന ബോട്ടുകളെയും ജീവനക്കാരെയും അനായാസം തിരിച്ചറിയാൻ കാർഡ് ഉപകരിക്കും. പക്ഷേ ഇതുവരെ ഐ.ഡി കാർഡ് നൽകിയിട്ടില്ല.
200
വേമ്പനാട്ടുകായലിൽ ഒരുമണിക്കൂർ കായൽയാത്രയ്ക്ക് 200 രൂപയാണ് നിരക്ക്. എന്നാൽ ഉത്തരേന്ത്യയിൽ നിന്നെല്ലാം കൂട്ടമായി എത്തുന്ന സഞ്ചാരികളെ മോഹനവാഗ്ദാനമെല്ലാം നൽകി ഇടനിലക്കാർ ബോട്ടിലെത്തിക്കും. ഇവർക്ക് യാത്രാത്തുകയും കൂടും. പണം നൽകുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കവും അടിപിടിയും മറൈൻഡ്രൈവിൽ പതിവാണ്.
വാട്ടർ മെട്രോയിൽ പൂരത്തിരക്ക്
കൊച്ചിയിലെത്തുന്ന സഞ്ചാരികളിൽ ഏറെപ്പേരും വാട്ടർമെട്രോ തേടി വരുന്നുണ്ട്. 20രൂപ ചെലവിൽ ആധുനിക ബോട്ടുകളിലെ സഞ്ചാരവും മനോഹരമായ ബോട്ടുജെട്ടികളുടെ കാഴ്ചയും സെൽഫിയെടുക്കലും മറ്റും ഹരമായി മാറിക്കഴിഞ്ഞു. ഉല്ലാസ ബോട്ടുകളിൽ പരിശോധനകൾ തുടരുകയാണ്. അവധിക്കാലമായതോടെ ജാഗ്രത പുലർത്തുന്നുണ്ട് കോസ്റ്റൽ സി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |