തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐ.ടി വ്യവസായ സമുച്ചയങ്ങൾ കൊച്ചിയിൽ ലുലു ഗ്രൂപ്പ് നിർമ്മിക്കുന്നു. സ്മാർട് സിറ്റിക്കുള്ളിൽ ഇതിനോടകം നിർമ്മാണത്തിന്റെ വലിയൊരു പങ്കും പൂർത്തിയായിട്ടുള്ള ഈ മെഗാ പദ്ധതി തുറന്നുകൊടുക്കുന്നതോടെ 30,000 ഐടി പ്രൊഫഷണലുകൾക്ക് ഒരേസമയം ജോലി ചെയ്യാൻ പറ്റുന്ന സ്പേസ് കേരളത്തിൽ ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
ഇതിനോടകം തന്നെ കേരളം ലക്ഷ്യസ്ഥാനമാക്കിയിട്ടുള്ള നിരവധി വൻകിട കമ്പനികൾക്ക് ആകർഷകവും എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്നതോടെ വരുന്ന രണ്ട് വർഷത്തിനുള്ളിൽ കേരളം പ്രതീക്ഷിക്കുന്നത് നാലാം വ്യവസയവിപ്ലവത്തിൽ ഇന്ത്യയുടെ ഹബ്ബായി മാറാനുള്ള കുതിപ്പ് സാധ്യമാകുമെന്ന് തന്നെയാണ്. ജൂലായ് മാസത്തിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോൺക്ലേവ് കൂടി കഴിയുന്നതോടെ ആർക്കും തടുക്കാൻ കഴിയാത്ത വിധത്തിൽ നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി കേരളം മാറുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെയും ടീകോം ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ സ്മാർട് സിറ്റിയിലാണ് ലുലു ഗ്രൂപ്പ് നിർമ്മിക്കുന്ന ഈ മെഗാ പദ്ധതി ഒരുങ്ങുന്നതെന്ന് മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും അറിയിത്തു. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ട് വിഭാവനം ചെയ്യുന്ന എയ്റോസിറ്റിയിൽ ടെക്ക് തൊഴിലവസരങ്ങൾക്ക് പുറമെ വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, വിനോദം, പാർപ്പിട - ആരോഗ്യ സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി എല്ലാത്തരം സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യും വിധമാണ് ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാന ബിസിനസ് കേന്ദ്രമായി ഇവിടം മാറും. ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ, സീപോർട്ട് - എയർപോർട്ട് റോഡ്, ഗ്രീൻഫീൽഡ് ഹൈവേ, അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ്, കൊച്ചി മെട്രോ, ദേശീയ ജലപാത എന്നിവയുടെ കണക്ടിവിറ്റി സൗകര്യം, നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി, ടൂറിസം സർക്യൂട്ട്, പെട്രോകെമിക്കൽ പാർക്ക് തുടങ്ങിയവയെല്ലാം കണ്ണിചേർത്തുകൊണ്ട് ഇന്ത്യയിലെ ഒന്നാം നിര എയ്റോ സിറ്റിയാക്കി കൊച്ചി എയ്റോസിറ്റിയെ നമുക്ക് വികസിപ്പിച്ചെടുക്കാമെന്നും സി. രവീന്ദ്രനാഥ് ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |