തിരുവനന്തപുരം: റദ്ദായ സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്നു മതിയായ നിയമനം നൽകിയിട്ടില്ലെന്ന പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്നതിനാൽ, കഴിഞ്ഞ ദിവസം പി.എസ്.സി പ്രസിദ്ധീകരിച്ച പുതിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം ബാലികേറാമലയായി.
കേസ് നിലവിലുള്ളതിനാൽ നിയമന നടപടികൾ വൈകുമെന്ന് പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. 62 ദിവസം സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തിയ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിൽ വാദം തുടരവെയാണ് കഴിഞ്ഞ ദിവസം പുതിയ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. ഓരോ തവണ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴും പട്ടികയിൽ ഉൾപ്പെടുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണ് പി.എസ്.സി. ഒഴിവുകൾ ഉണ്ടായിട്ടും റിപ്പോർട്ട് ചെയ്തില്ലെന്നാണ് റദ്ദായ റാങ്ക് ലിസ്റ്റിലുള്ളവർ കോടതിയിൽ വാദിക്കുന്നത്. പുതിയ ലിസ്റ്റിൽ നിന്നുള്ള നിയമനവും കുറയാനാണ് സാദ്ധ്യതയെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽ അടുത്ത റാങ്ക് ലിസ്റ്റ് നിലവിൽ വരണമെന്ന നിയമമുള്ളതിനാലാണ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പി.എസ്.സി പറയുന്നത്.
ഇത്തവണ ഏഴ് ബെറ്റാലിയനുകളിലായി സപ്ലിമെന്ററിയിൽ അടക്കം 6647 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 4725 പേർ മാത്രം. റദ്ദായ കഴിഞ്ഞ ലിസ്റ്റിൽ 13,975 പേർ ഉൾപ്പെട്ടിരുന്നു. അതിൽ നിന്നു ആകെ 4453 പേർക്കാണ് നിയമനം കിട്ടിയത്. 2017ലെ ലിസ്റ്റിൽ നിന്ന് 5610 പേർക്ക് നിയമനം ലഭിച്ചിരുന്നു.
സി.പി.ഒ റാങ്ക് ലിസ്റ്റ്
(ബറ്റാലിയൻ,പുതിയ ലിസ്റ്റ്, 2019 ലിസ്റ്റിലെ നിയമന ശുപാർശ, 2017ലിസ്റ്റിലെ നിയമന ശുപാർശ എന്ന ക്രമത്തിൽ)
എസ്.എ പി (തിരു.)....................895...............659..........1108
എം.എസ്.പി(മലപ്പുറം)...........741...............839...........832
കെ.എ.പി-1(എറണാകുളം)......487...............615...........602
കെ.എ.പി-2(തൃശൂർ)................827................627...........951
കെ.എ.പി-3(പത്തനംതിട്ട).......596................773...........763
കെ.എ.പി (കാസർകോട്)........685................591...........754
കെ.എ.പി-4 (ഇടുക്കി)..............494................407...........600
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |