തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ 62 ദിവസം സമരം ചെയ്ത സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സങ്കടം അറിയിച്ചു. കഠിനശ്രമത്തിലൂടെ നേടിയെടുത്ത ഒരു ജോലി നഷ്ടപ്പെട്ടു പോകുന്നതിന്റെ വേദന മനസിലാകുമെന്നും തുടർന്നുള്ള പോരാട്ടത്തിൽ എല്ലാവിധ പിന്തുണയും നൽകുമെന്നും വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിന് ശ്രമിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിച്ചശേഷം പുറത്തിറങ്ങുമ്പോഴാണ് പ്രധാനമന്ത്രിയെ കാണാൻ സി.പി.ഒ റാങ്ക് ലിസ്റ്റ് പ്രതിനിധിക്ക് അവസരം ലഭിച്ചത്. തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ഉദ്യോഗാർത്ഥികളുടെ വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രതിനിധി വിഷ്ണു മഹേഷിന് അനുമതി ലഭിച്ചത്. അർഹമായ ജോലി സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ട് തങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നും റാങ്ക് ലിസ്റ്റ് റദ്ദായ സാഹചര്യത്തിൽ നിയമപോരാട്ടം മാത്രമേ വഴിയുള്ളൂവെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
മകൾ ഗംഗോത്രിയോടൊപ്പമാണ് വിവിഷ്ണു മഹേഷ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. നിരവധി തവണ തങ്ങളുടെ വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് അറിയിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, തങ്ങളെ കേൾക്കാൻ മുഖ്യമന്ത്രി സന്നദ്ധമായില്ല. വിഷയം ഉയർത്തിക്കൊണ്ടു വരുന്നതിന് മറ്റ് രാഷ്ട്രീയകക്ഷികൾ സഹായിച്ചില്ലെന്നും റാങ്ക് ലിസ്റ്റ് പ്രതിനിധികൾ പറഞ്ഞു.
ഉദ്യോഗാർത്ഥികളുടെ നിയമപോരാട്ടത്തിനും അർഹമായ ജോലി അവർക്ക് ലഭിക്കുന്നതിനും അവരോടൊപ്പം ഉണ്ടാവുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |