ശബരിമല: സന്നിധാനത്തെ ദേവസ്വം കൗണ്ടറിൽ നിന്നും നെയ്യ് നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ദേവസ്വം ബോർഡിന്റെ വടക്കൻ പറവൂർ ഗ്രൂപ്പിലെ തിരുമൂഴിക്കുളം ദേവസ്വത്തിൽ നിന്നും ശബരിമല ഡ്യൂട്ടിക്കെത്തിയ കീഴ്ശാന്തി പി.സി. മനോജ് (40) ആണ് സസ്‌പെൻഷനിലായത്. 14,000 രൂപ അയ്യപ്പൻമാരിൽ നിന്നും തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്. സന്നിധാനത്ത് പടിഞ്ഞാറെ നടയിലെ ആടിയ ശിഷ്ടം നെയ്യ് നൽകുന്ന കൗണ്ടറിൽ, അയ്യപ്പൻമാർ നെയ്‌ത്തേങ്ങയുടെ എണ്ണം നൽകി ടിക്കറ്റ് എടുക്കുമ്പോൾ അതിന് തുല്യമായ നെയ്യ് നൽകുകയാണ് ചെയ്യുന്നത്. മനോജ് ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ കൗണ്ടറിൽ 12,000 രൂപ അധികമായി കണ്ടതാണ് സംശയത്തിനിടയാക്കിയത്. ദേവസ്വം എക്സിക്കൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പണം കണ്ടെത്തിയത്. അയ്യപ്പൻമാരിൽ നിന്നും പണം വാങ്ങി ആടിയ ശിഷ്ടം നെയ്യ് നൽകുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ഇവർ പറഞ്ഞു. ദേവസ്വം വിജിലൻസ് നടത്തിയ തുടർ പരിശോധനയിൽ ദേവസ്വം ക്വാർട്ടേഴ്സിൽ നിന്നും 2000 രൂപ കൂടി കണ്ടെത്തി. തുടർന്നാണ് മനോജിനെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ 10നാണ് ഇയാൾ ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തിയത്. 15ന് നടന്ന തട്ടിപ്പ് സംബന്ധിച്ച് ശബരിമല എക്സിക്ക്യൂട്ടിവ് ഓഫീസർ പമ്പ പൊലീസിൽ ഇമെയിൽ പരാതി നൽകി. എന്നാൽ പ്രതിയെയോ തൊണ്ടിമുതലോ ഇന്നലെ വൈകിയും വിജിലൻസ് പൊലീസിന് കൈമാറിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പമ്പ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |