മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം ഇരട്ടിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്റെ താരപ്രചാരകനുമായ ഡി.കെ. ശിവകുമാറും ഇന്ന് ജില്ലയിൽ പര്യടനം നടത്തും. പൊന്നാനി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ഹംസയുടെ പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 10ന് മലപ്പുറത്ത് മാദ്ധ്യമങ്ങളെ കാണും. വൈകിട്ട് അഞ്ചിന് ആലത്തിയൂരിലാണ് ആദ്യ പൊതുയോഗം.ആറിന് താനൂർ ബീച്ച് റോഡ് പരിസരത്തെ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ പങ്കെടുക്കും. ജില്ലയിൽ എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പൊന്നാനി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേണ്ടത്ര ആവേശമല്ലെന്ന വിലയിരുത്തലുകൾക്കിടെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം എൽ.ഡി.എഫ് ക്യാമ്പുകൾക്ക് ആവേശം പകരും.
മണ്ഡലത്തിലെ സജീവ ചർച്ചയായ പൗരത്വ നിയമ ഭേദഗതി, ഏക സിവിൽ കോഡ് ഉൾപ്പെടെയുള്ളവയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സജീവ ചർച്ചയാക്കി നിലനിറുത്തുന്നതിനൊപ്പം ഇക്കാര്യത്തിൽ കോൺഗ്രസിന് ശക്തമായ നിലപാടില്ലെന്നത് ചൂണ്ടിക്കാട്ടി കടന്നാക്രമിച്ചും ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിക്കുകയാണ് മുഖ്യമന്ത്രിയുടെ പര്യടനത്തിലൂടെ ഇടതു ക്യാമ്പിന്റെ ലക്ഷ്യം. ഇതു മുന്നിൽകണ്ട് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ കഴിഞ്ഞ ദിവസം താനൂരിൽ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രത്തിൽ ബി.ജെ.പി ഭരിച്ചോട്ടെയെന്നും കേരളത്തിൽ പൗരത്വനിയമം നടപ്പാക്കില്ലെന്നുമുള്ള പ്രസ്താവനയിലൂടെ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. പൗരത്വ വിഷയം പരിഹരിക്കണമെങ്കിൽ കേന്ദ്രത്തിൽ ഭരണം മാറണം. കോൺഗ്രസെന്ന ഒറ്റ ശക്തിയ്ക്കേ അതിന് സാധിക്കൂ. കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്റെ കൊടി കെട്ടാനാവൂ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് ജില്ലയിലെ മൂന്നിടങ്ങളിലെ പൊതുയോഗങ്ങളിൽ ഡി.കെ. ശിവകുമാർ പങ്കെടുക്കും. വൈകിട്ട് നാലിന് അരീക്കോടിലാണ് ആദ്യ പരിപാടി. അഞ്ചിന് കാളികാവിലും ആറിന് വഴിക്കടവിലും എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |