ചെന്നൈ: ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് തമിഴ്നാടും പുതുച്ചേരിയും നാളെ ബൂത്തിലേക്ക്. മുന്നണി ബന്ധങ്ങളെല്ലാം മാറി മറിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലവും മാറിമാറിയുമോ എന്ന് ജൂൺ നാലിനറിയാം.
40ൽ 40ഉം നേടുമെന്ന മുദ്രാവാക്യവുമായി ഇറങ്ങിയ ഡി.എം.കെ മുന്നണിയോട് കട്ടയ്ക്ക് നിൽക്കാൻ നാടിളക്കിയ പ്രചാരണത്തിലൂടെ എൻ.ഡി.എയ്ക്കു കഴിഞ്ഞിരുന്നു. 2019ൽ അണ്ണാ ഡി.എം.കെ നേതൃത്വത്തിലായിരുന്നു എൻ.ഡി.എ . അണ്ണാ ഡി.എം.കെ മുന്നണി വിട്ടതോടെ ബി.ജെ.പി മുൻനിരയിലെത്തി. പ്രധാന പ്രതിപക്ഷമായിട്ടും അണ്ണാ ഡി.എം.കെ മിക്ക മണ്ഡലങ്ങളിലും പ്രചാരണരംഗത്ത് മൂന്നാം സ്ഥാനത്തായി പോയി. വെടിക്കെട്ടും ആൾക്കൂട്ടവും പൂമാലകളുമൊക്കെ വോട്ടാകണമെന്നില്ല. 2019ൽ പ്രചാരണത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷെ എൻ.ഡി.എക്ക് കിട്ടിയത് ഒരു സീറ്റ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75 സീറ്റ് നേടി എൻ.ഡി.എ വൻ തകർച്ച ഒഴിവാക്കി.
പുതിയ തലമുറ വോട്ടുകൾ ദേശീയ പാർട്ടികൾക്ക് ലഭിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തമിഴ്നാടിന്റെ ഭാവിരാഷ്ട്രീയം. ഡി.എം.കെ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. അത് മുതലാക്കേണ്ട ബി.ജെ.പിയും അണ്ണാ ഡി.എ.കെയും പിണങ്ങിയതോടെ എതിർ വോട്ടുകളും ഭിന്നിക്കുമെന്നും വിജയം ഈസിയാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഡി.എം.കെ മുന്നണി. എന്നാൽ കേന്ദ്ര പദ്ധതികളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനെ ആക്രമിക്കുന്ന ബി.ജെ.പിയും സഖ്യകക്ഷികളും നിലമെച്ചപ്പെടുത്തുമെന്നാണ് സൂചന. പകുതിയിലേറെ സീറ്റുകൾ പുതുമുഖങ്ങൾക്ക് നൽകിയും ഡി.എം.ഡി.കെ, എസ്.ഡി.പി.ഐ എന്നിവയുമായി സീറ്റുകൾ പങ്കവയ്ക്കുകയും ചെയ്ത അണ്ണാ ഡി.എം.കെ വലിയൊരു രാഷ്ട്രീയപരീക്ഷണമാണ് നടത്തുന്നത്.
കഴിഞ്ഞ തവണ അഞ്ചു സീറ്റിൽ മത്സരിച്ച ബി.ജെ.പി ഇത്തവണ ഇരുപതിടത്താണ് മത്സരിക്കുന്നത്. കോയമ്പത്തൂരിൽ പ്രചാരണം കളറാക്കിയ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ അവിടെ 'വെട്രിക്കൊടി' നാട്ടുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി എൽ. മുരുകന്റെ നീലഗിരി, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ കന്യാകുമാരി സീറ്റുകളിലും വിജയപ്രതീക്ഷ ഏറെ. ചെന്നൈ സൗത്ത് (തമിഴിസൈ സൗന്ദർരാജൻ), വിരുതുനഗർ (രാധിക ശരത്‌കുമാർ), തിരുനൽവേലി (നയിനാർ നാഗരാജൻ) സീറ്റുകളിലും പ്രതീക്ഷയുണ്ട്. സഖ്യകക്ഷികളിൽ പി.എം.കെയുടെ പ്രതീക്ഷ ധർമ്മപുരിയിലാണ്. അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ പ്രതീക്ഷ ടി.ടി.വി.ദിനകരൻ മത്സരിക്കുന്ന തേനിയിലും. രാമനാഥപുരത്ത് എൻ.ഡി.എ സ്വതന്ത്രനായ ഒ.പനീർശെൽവത്തിന്റെ രാഷ്ട്രീയഭാവിയാണ് തീരുമാനിക്കപ്പെടുക
കഴിഞ്ഞ തവണ നഷ്ടപ്പെട്ട തേനിയിൽ ഉൾപ്പെടെ സമ്പൂർണവിജയം ഡി.എം.കെ മുന്നണി നേടുമെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറയുന്നത്. സേലം, ഈറോഡ് ഉൾപ്പെടുന്ന കൊങ്കുനാട് മേഖലയിലെ സീറ്റുകളിലാണ് അണ്ണാ ഡി.എം.കെയുടെ പ്രതീക്ഷ. പാർട്ടിയുടെ പ്രചാരണം നയിച്ച പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി സ്വദേശമായ സേലത്ത് ഇന്നലെ റോഡ് ഷോ നടത്തി. അവസാന മണിക്കൂറുകളിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രചാരണം ചെന്നൈയിലായിരുന്നു. കോയമ്പത്തിലായിരുന്നു അണ്ണാമലൈയുടെ കൊട്ടിക്കലാശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |