SignIn
Kerala Kaumudi Online
Tuesday, 30 April 2024 11.01 PM IST

ബൈ,ബൈ ബാഴ്സ

barcelona

രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ പാരീസ് എസ്.ജിയോട് തോറ്റ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

ബൊറൂഷ്യ ഡോർട്ട്മുണ്ടിനോട് തോറ്റ് അത്‌ലറ്റിക്കോ മാഡ്രിഡും മടങ്ങി

പാരീസ് /മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ പാദക്വാർട്ടർ ഫൈനലുകളിൽ ജയിച്ചിരുന്ന സ്പാനിഷ് ക്ളബുകളായ ബാഴ്സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും രണ്ടാം പാദത്തിൽ കനത്ത തോൽവികൾ ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായി. കഴിഞ്ഞരാത്രി നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയാണ് മുൻ ചാമ്പ്യന്മാരായ ബാഴ്സയുടെ സെമിമോഹങ്ങൾ തച്ചുടച്ചുകളഞ്ഞത്. പാരീസിൽ ചെന്ന് ആദ്യ പാദത്തിൽ 3-2ന് ജയിച്ചിരുന്ന ബാഴ്സയെ 6-4 എന്ന ആകെ ഗോൾ മാർജിനിലാണ് പി.എസ്.ജി മറികടന്നത്. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റിരുന്ന ബൊറൂഷ്യ രണ്ടാം പാദത്തിൽ 4-2ന് തിരിച്ചടിച്ച് 5-4 എന്ന ആകെ ഗോൾമാർജിനിലാണ് സെമിയിലേക്ക് കടന്നത്.

ചുവപ്പിൽ കുരുങ്ങിയ ബാഴ്സ

സ്വന്തം തട്ടകത്തിൽ 12-ാം മിനിട്ടിൽ ഗോൾ നേടി മുന്നിലെത്തിയെങ്കിലും 29-ാം മിനിട്ടിൽ റൊണാൾഡ് അറൗജോ ചുവപ്പുകാർഡ് കണ്ട് പുറത്തായതുമുതലാണ് ബാഴ്സയുടെ താളം തെറ്റിത്തുടങ്ങിയത്. ആദ്യ പാദത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബാഴ്സയെ 12-ാം മിനിട്ടിൽ റഫീഞ്ഞ നേടിയ ഗോൾ ആകെ മാർജിനിൽ 4-2 ന് മുന്നിലെത്തിച്ചു. അറൗജോയുടെ ഡയഗണൽ പാസിൽ നിന്ന് ലാമിൻ യമാൽ നൽകിയ ക്രോസാണ് പോയിന്റ് ബ്ളാങ്ക് റേഞ്ചിൽ നിന്ന് റഫീഞ്ഞ വലയിലാക്കിയത്. എന്നാൽ അധികം വൈകാതെ അറൗജോ വില്ലനായും മാറി. ബാഴ്സയുടെ ബോക്സിലേക്ക് പന്തുമായി ഓടിക്കയറിവന്ന ബാർക്കോളയെ ഫൗൾ ചെയ്തതിനാണ് അറൗജോ സ്ട്രെയ്റ്റ് റെഡ് കാർഡ് വാങ്ങിയത്.

ഇതോ‌ടെ പി.സ്.ജി മത്സരത്തിലേക്ക് തിരിച്ചുവന്നു. സ്ട്രൈക്കർ യമാലിനെ മാറ്റി ഡിഫൻഡർ ഇനീഗോ മാർട്ടിനസിനെ ഇറക്കി പ്രതിരോധം ശക്തിപ്പെടുത്താൻ ബാഴ്സ കോച്ച് ആന്ദ്രേ ഇനിയെസ്റ്റ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുൻ ബാഴ്സലോണ താരം ഒസ്മാനേ ഡെംബലേ ബാർക്കോളയുടെ ക്രോസിൽ നിന്ന് പി.എസ്.ജിയുടെ ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞെങ്കിലും ആകെ ഗോൾ മാർജിനിൽ മുന്നിലായിരുന്നത് ബാഴ്സയ്ക്ക് ആശ്വാസം പകർന്നു. എന്നാൽ രണ്ടാം പകുതിയിൽ അതും കൈമോശംവന്നു. 54-ാം മിനിട്ടിൽ അഷ്റഫെ ഹക്കീമിയുടെ പാസിൽനിന്ന് വിതീഞ്ഞ പി.എസ്.ജിയുടെ രണ്ടാം ഗോൾ നേടി. ഇതോടെ ആകെ ഗോൾ മാർജിൻ 4-4 എന്ന നിലയിലായി.

പിന്നീട് പി.എസ്.ജിയുടെ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ ഉൗഴമായിരുന്നു. 61-ാം മിനിട്ടിൽ കാൻസെലോ ഡെംബെലയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു എംബാപ്പെയുടെ ഗോൾ. 89-ാം മിനിട്ടിൽ എംബാപ്പെ വീണ്ടും വലകുലുക്കി. കൗണ്ടർ അറ്റാക്കിൽ നിന്നുള്ള എംബാപ്പെയുടെയും അസൻഷ്യോയുടെയും ശ്രമങ്ങൾ ബാഴ്സ ഗോളി ടെർ സ്റ്റെഗൻ ആദ്യം തട്ടിയകറ്റിയെങ്കിലും ബാഴ്സ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് വീണ്ടും പന്ത് എംബാപ്പെയുടെ കാലുകളിലേക്ക് എത്തുകയും ഗോളായി മാറുകയുമായിരുന്നു. ഇതോടെ 4-1ന് പി.എസ്.ജി മത്സരം ജയിച്ച് 6-4 എന്ന മാർജിനിൽ സെമിഫൈനൽ ബർത്തും സ്വന്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BARCELONA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.