കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബെെക്കിലിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ടിപ്പർ ലോറി ബെെക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അടുത്തിടെ സംസ്ഥാനത്ത് രണ്ട് ടിപ്പർ അപടങ്ങളിൽ മൂന്നു ബൈക്ക് യാത്രക്കാർ മരിച്ചിരുന്നു. എം.സി റോഡിൽ ഒക്കൽ താന്നിപ്പുഴ പള്ളിക്കുസമീപം കൃഷി അസിസ്റ്റന്റ് കോതമംഗലം കറുകടം കുന്നശേരിവീട്ടിൽ കെ.എ. എൽദോസ് (52), മകൾ ബ്ളെസി (24) എന്നിവരാണ് മരിച്ചത്. പയ്യന്നൂർ കൊറ്റി റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തെ അപകടത്തിൽ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ (32) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ ബ്ളെസിയെ അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടുവിടാൻ പോകുമ്പോഴാണ് ബൈക്കിനുപിന്നിൽ ടിപ്പർലോറിയിടിച്ചത്. ഇരുവരും റോഡിലേക്കു തെറിച്ചുവീണു. ടോറസ് ഇരുവരുടേയും ദേഹത്തുകൂടി കയറിയിറങ്ങി. കുരുങ്ങിയ ബൈക്കുമായി പത്തുമീറ്ററോളം ടോറസ് മുന്നോട്ടുനീങ്ങി. ബ്ളെസി തത്ക്ഷണം മരിച്ചു. എൽദോസിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തുമിനിട്ടിനകം മരിച്ചു.
ഏപ്രിൽ മൂന്നിനാണ് പയ്യന്നൂർ കവ്വായി റോഡിൽ അപകടം ഉണ്ടായത്. ഒളവറ ഭാഗത്തു നിന്നു താജുദ്ദീൻ വന്ന ബൈക്കിൽ കൊറ്റി റെയിൽവേസ്റ്റേഷൻ ഭാഗത്തു നിന്ന് വരികയായിരുന്ന ടിപ്പർ ഇടിക്കുകയായിരുന്നു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ വർഷങ്ങളായി കാട്ടാമ്പള്ളി ട്രേഡേർസ് എന്ന പേരിൽ സിമന്റ്, ഇഷ്ടിക, ഓട് തുടങ്ങിയ സാധനങ്ങളുടെ കച്ചവടം നടത്തിവരികയായിരുന്നു താജുദ്ദീൻ. ഭാര്യ: റഫീന (മാങ്കടവ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |