കാസർകോട്: നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി. കുപ്പച്ചിയമ്മ. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാർട്ട് 20ലെ 486ാം സീരിയൽ നമ്പർ വോട്ടറാണ് സി. കുപ്പച്ചി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശ പ്രകാരം വീട്ടിൽ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥർ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ സി. കുപ്പച്ചിയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്.
ഒന്നാം പോളിംഗ് ഉദ്യോഗസ്ഥൻ കൃഷ്ണനായിക് പേരു വിളിച്ചു. തിരിച്ചറിയൽ രേഖ പരിശോധിച്ചു. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥൻ സുബിൻ രാജ് ചൂണ്ടുവിരലിൽ മഷിപുരട്ടി. പിന്നെ കുപ്പച്ചിയമ്മ വിരലടയാളം രേഖപ്പെടുത്തി. വീട്ടിൽ സജ്ജമാക്കിയ താത്കാലിക വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ വോട്ട് രേഖപ്പെടുത്തി. മകന്റെ മകൾ ബേബിയുടെ സഹായത്തോടെയാണ് ഇത്തവണ കുപ്പച്ചി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ഇട്ട കവർ ഒട്ടിച്ച ശേഷം കവർ മെറ്റൽ ഡ്രോപ്പ് ബോക്സിൽ നിക്ഷേപിച്ചു. സംസ്ഥാനത്തെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയിട്ടുള്ള ഇവർ കാസർകോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ്.
വോട്ടെടുപ്പ് നടപടികൾ നിരീക്ഷിച്ച ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കുപ്പച്ചിയമ്മയെ ആശംസയറിയിച്ച് പൂച്ചെണ്ട് നൽകി. കളക്ടറെ തിരിച്ചറിഞ്ഞപ്പോൾ കുപ്പച്ചിയമ്മ സന്തോഷം പങ്കിട്ടു. വീട്ടിലെ വോട്ടിന് സാക്ഷിയാകാൻ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അയൽവാസികളും എത്തിയിരുന്നു. അയൽവാസി കാരിച്ചി നെൽകതിർ ചെണ്ട് നൽകി ജില്ലാ കളക്ടറെ സ്വീകരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം ഹോം വോട്ട് സ്‌പെഷൽ ഓഫീസർ ജില്ലാ ടൗൺ പ്ലാനർ ലീലിറ്റി തോമസ്, മൈക്രോ ഒബ്സർവർ എസ്.കെ. മഹേഷ്ലാൽ, ബൂത്ത് ലെവൽ ഓഫീസർ മൊയ്തു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.
ജനാധിപത്യത്തിന് കരുത്തുപകരാൻ കുപ്പച്ചി അമ്മയെ പോലെ എല്ലാവരും വോട്ട് ചെയ്യണം. എല്ലാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്ത ഇവർ മാതൃകയാണ്.
ജില്ലാ കളക്ടർ കെ. ഇമ്പശേഖർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |