കോവളം: പാച്ചല്ലൂരിലും വാഴമുട്ടത്തും ഒരാഴ്ചയ്‌ക്കിടെ നടന്ന മോഷണ പരമ്പരയിൽ ഭയന്ന് ജനം. പൊലീസ് ഇടപെടൽ ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാച്ചല്ലൂരിൽ അടുത്തിടെ ഒരേ ദിവസം ആളില്ലാത്ത വീടുകൾ കണ്ടെത്തി വാതിൽ പൊളിച്ചുള്ള മോഷണശ്രമം നടന്നിരുന്നു. വാഴമുട്ടം ജംഗ്ഷനിലെ തുണിക്കടയിൽ നിന്ന് 60,000 രൂപ കവർന്ന മോഷ്ടാവിന്റെ ദൃശ്യം സി.സി ടിവി ക്യാമറയിൽ നിന്ന് ലഭിച്ചെങ്കിലും ഇതുവരെ പ്രതിയെക്കുറിച്ച് യാതൊരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.
പ്രദേശത്ത് രാത്രികാല പട്രോളിംഗ് നിലച്ചതാണ് മോഷണം വർദ്ധിക്കാൻ പ്രധാന കാരണമെന്നാണ് ആക്ഷേപം. തിരുവല്ലം,കോവളം പൊലീസ് സ്റ്റേഷൻ പരിധികളിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി മോഷണം നടന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
തുണിക്കടയിൽ കവർച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസം പാറവിളയ്‌ക്കു സമീപത്തെ രണ്ട് വീടുകളിൽ കവർച്ച നടന്നിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് പാച്ചല്ലൂരിൽ നാല് വീടുകളിലാണ് മോഷണം നടന്നത്. രാത്രിയിലെ പട്രോളിംഗ് സജീവമാക്കി മോഷ്ടാക്കളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നഗരസഭ വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |