കൊടുങ്ങല്ലൂർ : ജലാശയങ്ങളിൽ അനധികൃതമായി ചീനവലകളും മത്സ്യക്കൂടുകളും സ്ഥാപിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ വ്യാപകമാകുമ്പോഴും ഫിഷറീസ് വകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അതൊന്നും അറിഞ്ഞ മട്ടില്ല. അധികൃതരുടെ അനുവാദമില്ലാതെയുള്ള മീൻപിടിത്തവും മീൻ കൃഷിയും പുഴകളിലൂടെയും കായലുകളിലൂടെയും സഞ്ചരിക്കുന്ന ബോട്ടുകളുടെയും വഞ്ചികളുടെയും സുരക്ഷയെ പ്രതികൂലമായി ബാധിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്കാണ് ഇത് വലിയ ഭീഷണിയായി മാറുന്നത്. കായലിന്റെ മദ്ധ്യഭാഗത്തുള്ള ചാലുകളിലാണ് അടുത്തിടെയായി ചീനവലകൾ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ സ്ഥാപിക്കുന്ന ചീനവലകളുടെ മരത്തൂണുകളിൽ മത്സ്യബന്ധന വള്ളങ്ങൾ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കയാണ്. രാത്രികാലങ്ങളിൽ പവർ ബൾബുകൾ ഉപയോഗിക്കുന്നതുകൊണ്ട് വെളിച്ചം കണ്ട് ഈയലുകളെ പോലെ എത്തുന്ന ചെറുമീനുകൾ വലകളിൽ കൂടുങ്ങുന്നത് ഇവർ തന്നെ നശിപ്പിച്ചു കളയുകയാണ്. ഇത് മീനുകളുടെ വംശ നാശത്തിനും തൊഴിലാളികളുടെ ഉപജീവനം തകർക്കുന്നതിനും സാഹചര്യം സൃഷ്ടിക്കുകയാണ്. ഇത്തരം ചീനവലകളും മത്സ്യക്കൂട് കൃഷിയും കണ്ടില്ലെന്ന് നടിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നടപടി തിരുത്തണമെന്നാണ് മത്സ്യതൊഴിലാളികളിൽ നിന്നും ഉയരുന്ന ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |