എതിർ സ്ഥാനാർഥിക്കെതിരെ
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകേണ്ടി വന്നു ?
നെറികെട്ട രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവും ഇത്തവണ വടകരയെന്ന് ഉറപ്പിച്ചുപറയുന്നു. കഴിഞ്ഞ 15 വർഷമായി കൈയ്യിൽവെച്ച് അനുഭവിച്ചത് നഷ്ടപ്പെടുമെന്നോർക്കുമ്പോഴുള്ള പേടിയിൽ നിന്ന് വിറളിമൂത്തുള്ള പടപ്പുറപ്പാടാണിത്. എന്നെക്കാണുമ്പോൾ ടീച്ചറേന്ന് വിളിക്കുന്നവർ എന്റെ ഫോട്ടോ മോർഫ് ചെയ്ത് വികൃതമാക്കി പ്രചരിക്കുന്നു. സ്വന്തം ടീച്ചറുടെ പടം വികൃതമാക്കി സൈബർലോകത്ത് പ്രചരിപ്പിച്ചാൽ അക്ഷരം പഠിച്ചവർക്ക് വേദനയുണ്ടാവും. അതവർ തിരിച്ചറിയുന്നുണ്ട്. മത്സരമാവാം. ഇത്തരം നെറികെട്ട മത്സരം ഏത് കേന്ദ്രത്തിൽ നിന്ന് പടച്ചുവിട്ടാലും അതെല്ലാം തിരിച്ചടിയാവും. തുടക്കത്തിൽ കണ്ടില്ലെന്ന് നടിച്ചു. നിവൃത്തിയില്ലെന്നുകണ്ടപ്പോഴാണ് പരാതി നൽകിയത്. ഒരുപാട് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രചാരണം ആദ്യമായാണ്. അതിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് വടകരമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിക്ക് ഒഴിഞ്ഞുമാറാനാവില്ല.
പതിനഞ്ചുവർഷമായി നഷ്ടപ്പെട്ട കടത്തനാടൻ കോട്ട
തിരിച്ചുപിടിക്കുകയാണോ ദൗത്യം..?
എനിക്കറിയാത്ത നാടല്ല വടകര. ഈ നാടിന്റെ ഓരോ സ്പന്ദനവും തൊട്ടറിഞ്ഞ് വളർന്നവളാണ് ഞാൻ. ഇത്തവണ സാഹചര്യങ്ങളെല്ലാം മാറും. വടകര വീണ്ടും ഇടതുപക്ഷത്തോട് ചേരും.
ടീച്ചർ വന്ന് കൈപിടിക്കുമ്പോൾ പഴയ നിപ്പാക്കാലവും
ലിനി സിസ്റ്ററും അടച്ചിട്ടകൊവിഡ് കാലവുമെല്ലാം
ഓർമയിലേക്ക് വരുന്നെന്ന് കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ പറഞ്ഞു ..?
നിപ്പാക്കാലത്തേയും കൊവിഡ് കാലത്തേയും പ്രവർത്തനങ്ങൾ അന്നത്തെ ആരോഗ്യമന്ത്രി എന്ന നിലയിൽ എന്റെ മാത്രം ഇടപെടലായിരുന്നില്ല. സർക്കാരും ജനങ്ങളും ആരോഗ്യ ജീവനക്കാരുമെല്ലാം ഒരുമിച്ചുള്ള ഒരു പോരാട്ടമായിരുന്നു. പിന്നെ മന്ത്രി എന്ന നിലയിൽ അത് എന്റെ ഉത്തരവാദിത്വം കൂടിയായിരുന്നു. ആ സ്‌നേഹം അവർ എനിക്ക് തരുന്നുണ്ട്. അതിന്റെ പേരിലൊരു വോട്ട് ഞാനാരോടും ചോദിച്ചിട്ടില്ല.
മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ചാൽ അടിസ്ഥാന സൗകര്യങ്ങൾ
ഏറെയുണ്ടായിട്ടും പിറകോട്ടാണ് വടകര...?
ശരിയാണ്. കഴിഞ്ഞ 15വർഷം ലോകവും രാജ്യവുമെല്ലാം മാറിമറിഞ്ഞ കാലമാണ്. ഇക്കലമത്രയും ഇവിടെ പ്രതിനിധീകരിച്ചത് യു.ഡി.എഫാണ്. എം.പി.ഫണ്ടിൽ നിന്നുള്ള വികസനമൊഴിച്ച് വടകരയുടെ ശരിയായ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞുള്ള ഒരു പദ്ധതിയും ഉണ്ടായിട്ടില്ല.
ടി.പി.യും പാനൂർ ബോംബ്‌സ്‌ഫോടനവും
പ്രതികൂലമാവുമോ...?
അതിനുള്ള മറുപടി പാർട്ടി സെക്രട്ടറി തന്നെ പലവട്ടം വ്യക്തമാക്കിയതാണ്. സംഭവിക്കാൻ പാടില്ലാത്തതാണ് രണ്ടും. പക്ഷെ അതിനൊന്നിനും പാർട്ടിയുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നെ എതിർപക്ഷം അതെല്ലാം മുതലെടുപ്പ് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. അതൊന്നും പക്ഷെ അവർക്ക് വോട്ടാവില്ല. വടകരയിലെ ജനങ്ങളും അവരുടെ ജീവിതവും മാത്രമാണ് ഇടതുപക്ഷം അഡ്രസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വടകര ഇത്തവണ ഇടതുപക്ഷത്ത് ഭദ്രമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |