കൊല്ലം: കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കളത്തിലിറങ്ങാൻ സിനിമാതാരങ്ങളായ മക്കളും എത്തുന്നു. ഷൂട്ടിംഗ് തിരക്കുകളെല്ലാം മാറ്റിവച്ച് താരങ്ങളായ അഹാന കൃഷ്ണയും ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയ താരമായ ദിയ കൃഷ്ണയും കൊല്ലത്തെത്തിക്കഴിഞ്ഞു. കൃഷ്ണകുമാർ പര്യടനത്തിനിറങ്ങുമ്പോൾ ഇന്ന് മുതൽ നാല് പെൺമക്കളും അച്ഛന് വേണ്ടി വോട്ടഭ്യർത്ഥിക്കും.
മൂത്തമകളായ അഹാന കൃഷ്ണ അച്ഛന്റെ അമ്മുവാണ്. അഹാനയ്ക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. എല്ലാകാര്യങ്ങളിലും ഒപ്പം നിൽക്കുന്ന അച്ഛനെ സപ്പോർട്ട് ചെയ്യാൻ കിട്ടിയ അവസരമായാണ് അഹാനയും അനുജത്തിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാണുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ തിരുവനന്തപുരം നോർത്തിൽ മത്സരിച്ചപ്പോഴും കുടുംബമൊന്നാകെ വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയിരുന്നു. അച്ഛൻ വെയിലത്ത് തളർന്നില്ല. തങ്ങൾക്കും വെയിലും അലച്ചിലും പ്രശ്നമല്ലെന്ന് നാല് പെൺമക്കൾ ഒരുമിച്ച് പറയുന്നു. നാടാകെ അച്ഛന്റെ ചിത്രങ്ങൾ നിറഞ്ഞ് നിൽക്കുന്നതിലെ സന്തോഷവും അവർ മറച്ചുവച്ചില്ല.
കൊല്ലത്തെ കശുഅണ്ടി ഫാക്ടറികളും മത്സ്യസംസ്കരണ യൂണിറ്റുകളും തീരദേശഗ്രാമങ്ങളും കോളനികളും കാമ്പസുകളുമൊക്കെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കാനാണ് നാല് പേരുടെയും തീരുമാനം. കൂട്ടത്തിൽ അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും സന്ദർശിക്കും. അവർക്കൊപ്പം ഇത്തിരി നേരം ചെലവഴിക്കും. പിന്നെ പോകുന്ന വഴികളിലെ ദേവാലയങ്ങളിലെല്ലാം അച്ഛന് വേണ്ടി പ്രാർത്ഥിക്കും. നേരിട്ടുള്ള വോട്ട് അഭ്യർത്ഥന ഇന്ന് മുതലാണ് ആരംഭിക്കുന്നതെങ്കലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നേരത്തെ തന്നെ നാല് പേരും അച്ഛന് വേണ്ടി വേണ്ടി പ്രചാരണം തുടങ്ങിയിരുന്നു. ഇനിയുള്ള ഏഴ് ദിവസം മക്കൾ തനിക്കായി മാറ്റിവച്ചതിനെക്കുറിച്ച് പറയുമ്പോൾ കൃഷ്ണകുമാറിന്റെ കണ്ണ് നിറഞ്ഞു. സന്തോഷ കണ്ണീർ തുടച്ചുകൊണ്ടു കൃഷ്ണകുമാർ പറഞ്ഞു. ''ഞാനെന്നുമൊരു സ്ട്രഗിളറായിരുന്നു... പക്ഷേ, മക്കളെ മലയാളികൾ സ്നേഹിച്ചു. അവരുടെ അഭ്യർത്ഥന നാട് കേൾക്കാതിരിക്കില്ല."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |