മാന്നാർ: പ്രായാധിക്യത്തിന്റെ അവശതയിലും എങ്ങനെയും വോട്ട് ചെയ്യണമെന്ന ആഗ്രഹം സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാന്നാർ കുരട്ടിശ്ശേരി പുളിക്കലാലുംമൂട്ടിൽ ഭാര്യ ഫാത്തിമാക്കുഞ്ഞ്(87). പ്രായപൂർത്തി വോട്ടവകാശം നേടിയ അന്നുമുതൽ മുടങ്ങാതെ ജനാധിപത്യത്തിന് ശക്തിപകർന്ന് വോട്ട് ചെയ്യാൻ ഫാത്തിമാക്കുഞ്ഞ് ഉണ്ടാവും. മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന ഭർത്താവ് കെ.കെ.പി എന്ന ഹാജി കെ.കെ. പരീതകുഞ്ഞും, വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിൽ സജീവമായ മകൻ മാന്നാർ അബ്ദുൽ ലത്തീഫും രാഷ്ട്രീയ വേദികളിൽ നിറഞ്ഞു നിൽക്കുമ്പോഴും എന്നും ഒരു നിശബ്ദ രാഷ്ട്രീയത്തിന്റെ വക്താവായി ഇരുവർക്കും പിന്തുണ നൽകി ഒപ്പം നിന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ ആരവം ഉയർന്നപ്പോൾ തന്നെ ഫാത്തിമാക്കുഞ്ഞ് വോട്ട് ചെയ്യണമെന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12 ഡി യിൽ അപേക്ഷ സമർപ്പിച്ച് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുകയായിരുന്നു. സ്പെഷ്യൽ പോളിംഗ് ഓഫീസർ സവിജ മോൾ വി.എസ്, മൈക്രോ ഒബ്സെർവർ ഷിജു മാത്യു, ബൂത്ത് ലെവൽ ഓഫീസർ ഷീജ.എസ് തുടങ്ങിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും, ക്യാമറാമാനും അടങ്ങിയ സംഘം രാവിലെ 11.30ന് വോട്ടിങ് സാമഗ്രികളുമായി വീട്ടിലെത്തി. പുളിക്കലാലുംമൂട്ടിൽ വീടിന്റെ ഓരത്ത് ഒരുക്കിയ താൽക്കാലിക പോളിംഗ് ബൂത്തിൽ തന്റെ മൗലികാവകാശം വിനിയോഗിക്കുമ്പോൾ ഫാത്തിമാക്കുഞ്ഞിന്റെ മുഖത്തു ഏറെ പ്രതീക്ഷയും സന്തോഷവും വിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |