പെരുമ്പാവൂർ: ചുരയ്‌ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്‌തയാൾ എക്‌സൈസ് പിടിയിൽ. അസം സ്വദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. അല്ലപ്ര ഒർണ്ണ ഭാഗത്ത് വാടക വീട്ടിലായിരുന്നു ഇയാൾ താമസം. കുറ്റിപ്പാടം ജംഗ്‌ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഹറുൾ ചുരയ്‌ക്ക കൃഷിക്കൊപ്പം മൂന്ന് കഞ്ചാവ് ചെടികളും നട്ടുവളർത്തിയിരുന്നു.
എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഒ എൻ അജയകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബിനുവും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് ചെടി നട്ടുവളർത്തുന്നത് എൻഡിപിഎസ് നിയമപ്രകാരം ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ സലിം യൂസഫ്, ഒ എൻ അജയകുമാർ, പ്രിവന്റീവ് ഓഫീസർ എംഎ അസൈനാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എംആർ രാജേഷ്, വികാന്ത്, സുരേഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ടിന്റു എന്നിവരാണ് റെയ്‌ഡ് നടത്തിയത്. പെരുമ്പാവൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കഞ്ചാവ് വളർത്തുന്നതുമായി ബന്ധപ്പെട്ട കേസുകൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കായംകുളത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. പുള്ളിക്കണക്ക് മുല്ലേളിൽ കിഴക്കേതിൽ അബ്ദുൾ ഷിജി (34) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
31 കഞ്ചാവുചെടികൾ ഇയാളുടെ വീട്ടുമുറ്റത്ത് കണ്ടെത്തി. ഭാര്യയേയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം ഒറ്റയ്ക്ക് താമസിച്ചു വന്ന ഷിജി മാസങ്ങളായി ലഹരിവില്പന നടത്തി വന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.
ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയതിന് ശേഷം മയക്കുമരുന്നിന് അടിമയായിരുന്നു ഇയാൾ. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കായംകുളം സിഐ സുധീർ, എഎസ്‌ഐ രതീഷ് ബാബു, സിപിഒമാരായ സബീഷ്, ബിജു എന്നിവരുമാണ് പരിശോധനയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |