ആറ്റിങ്ങൽ: വാമനപുരം നദി വറ്റിവരണ്ടതോടെ കുടിവെള്ള വിതരണത്തിന് കടുത്ത നിയന്ത്രണവുമായി വാട്ടർ അതോറിട്ടി. നിലവിൽ നദിയിലെ കയങ്ങളിലുള്ള വെള്ളം ചെറിയ മോട്ടറുകളുടെ സഹായത്തോടെ പമ്പ് ഹൗസിലേക്ക് പമ്പ് ചെയ്താണ് ശുദ്ധീകരണശാലകളിലേക്ക് ഇപ്പോൾ വെള്ളം എത്തിക്കുന്നത്. ഏതാനും ദിവസങ്ങൾ കൂടി മാത്രമേ ഇത്തരത്തിലും പമ്പിംഗ് സാദ്ധ്യമാവൂവെന്നാണ് അധികൃതരുടെ വിലിയിരുത്തൽ. മഴ കനിഞ്ഞില്ലെങ്കിൽ കടുത്ത ജലക്ഷാമത്തിലേക്കും നയിക്കും. ആറ്റിങ്ങൽ ഒട്ടുമിക്ക സ്ഥലങ്ങളിലും കുടിവെള്ളത്തിനായി ആശ്രയം വാമനപുരം നദിയാണ്. നിലവിൽ 15 ലധികം കൂടി വെള്ള വിതരണ പദ്ധതികളാണ് നദി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്നത്. വിവിധ മേഘലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഇതിനകം ഏർപ്പെടുത്തിയെങ്കിലും ജലം കിട്ടാതെ ജനം വലയുകയാണിപ്പോൾ. കടുത്ത വരൾച്ചയിൽ വാമനപുരം നദി വിണ്ടുകീറുമ്പോൾ അധികാരികൾ ചർച്ച നടത്തി വാമനപുരം നദിക്ക് ഒരു ബേബി ഡാം നിർമ്മിക്കണമെന്ന തീരുമാനമെടുത്ത് പിരിയുന്നത് സ്ഥിരം ആചാരമായി മാറി. കുടിവെള്ള പദ്ധതിക്ക് ശാശ്വത പരിഹാരം കാണുവാൻ ഇതുവരെയും ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. നദിയിൽ പൂവൻപാറ പാലത്തിനു താഴെയും വാമനപുരം പാലത്തിനു മുകളിലും വർഷംതോറും താത്കാലിക തടയണ കെട്ടി ജല അതോറിട്ടി ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |