മാന്നാർ: സ്വന്തം വീട്ടിൽ ഇരുന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ഭിന്നശേഷി സഹോദരങ്ങളായ ഹസീനയും അൻവറും . മാന്നാർ കുരട്ടിശ്ശേരി പുളിക്കലാലുംമൂട്ടിൽ അബ്ദുൽ മുനീറിന്റെയും നദീറയുടെയും മക്കളായ ഹസീനയും(43), അൻവറും(38) കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ 'വീട്ടിൽ വോട്ട്' ചെയ്ത് തങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തിയത്. സ്വയം നീങ്ങുന്ന ചക്രകസേരയിൽ അൻവർ സാവധാനമെത്തിയപ്പോൾ ഹസീനയെ പിതാവ് പൊക്കിയെടുത്ത് കസേരയിലിരുത്തുകയാണ് ചെയ്തത്. ജന്മനായുള്ള വൈകല്യം മൂലം പരസഹായത്തോടെ ജീവിക്കുന്ന ഇരുവർക്കും വോട്ട് ചെയ്യുന്നതിന് ആരുടെയും സഹായം വേണ്ടി വന്നില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ പേപ്പറുകളിൽ പേരെഴുതി ഒപ്പിടാനും സ്ഥാനാർത്ഥിയുടെ പേരിനു നേരെ അടയാളപ്പെടുത്തിയ ബാലറ്റ് പേപ്പർ രഹസ്യ സ്വഭാവത്തോടെ മടക്കി സുരക്ഷിതമായി കവറിലിട്ട് ഒട്ടിച്ച് ബാലറ്റ് പെട്ടിക്കുള്ളിൽ നിക്ഷേപിക്കാനും ഇരുവർക്കും സഹായികൾ വേണ്ടി വന്നില്ല. ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12 ഡി യിൽ അപേക്ഷ സമർപ്പിച്ച് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, സ്പെഷ്യൽ പോളിംഗ് ഓഫീസർ സവിജ മോൾ വി.എസ്, മൈക്രോ ഒബ്സെർവർ ഷിജു മാത്യു, ബൂത്ത് ലെവൽ ഓഫീസർ ഷീജ.എസ് തുടങ്ങിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും, ക്യാമറാമാനും അടങ്ങിയ സംഘം വീട്ടിലെത്തിയാണ് മാന്നാർ ടൗണിലെ എട്ടാം ബൂത്തിലെ വോട്ടർമാരായ ഹസീനക്കും അൻവറിനും വോട്ട് ചെയ്യാൻ അവസരം ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |