കാസർകോട്: ഉപ്പളയിലും മിയാപ്പദവിലും വീടുകൾ കുത്തിത്തുറന്ന് ഒമ്പത് പവൻ സ്വർണ്ണാഭരണങ്ങളും 80,000 രൂപയും കവർന്നു. ഉപ്പള മജലിലെ മുഹമ്മദ് റഫീഖിന്റെ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ സംഘം അലമാരകളിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണ്ണാഭരണങ്ങളും 60,000 രൂപയും കവർന്നു. റഫീഖും കുടുംബവും ഗൾഫിലാണ് താമസം. ഉച്ചയോടെ അയൽവാസികളാണ് റഫീഖിന്റെ വീടിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടത്. മിയാപ്പദവ് ചികുർപാതയിലെ നഫീസയുടെ വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത് രണ്ട് പവൻ സ്വർണ്ണാഭരണങ്ങളും 20,000 രൂപയും കവർന്നു. നഫീസയും കുടുംബവും വീട് പൂട്ടി കഴിഞ്ഞ ദിവസം ബന്ധു വീട്ടിൽ പോയതായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്.
കവർച്ച നടന്ന രണ്ട് സ്ഥലങ്ങളിൽ മഞ്ചേശ്വരം പൊലീസെത്തി തെളിവുകൾ ശേഖരിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ വിരലടയാളവിദഗ്ദ്ധരെത്തി പരിശോധന നടത്തി. ഒരു മാസത്തിനിടെ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ ചെറുതും വലുതുമായ എട്ടോളം കവർച്ചകളാണ് നടന്നത്.
കുമ്പള പൊലീസും മഞ്ചേശ്വരം പൊലീസും കവർച്ചാ സംഘത്തിന് വേണ്ടി രാവും പകലും അന്വേഷണം ഊർജ്ജിതപ്പെടുത്തുപ്പോൾ കവർച്ചാ സംഘം ഒരു ഭാഗത്ത് അഴിഞ്ഞാടുന്നത് നാട്ടുകാർക്കും പൊലീസിനും ഒരു പോലെ തലവേദനയാകുകയാണ്. ജയിലിൽ നിന്നിറങ്ങിയ കവർച്ചാ സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പുറത്ത് നിന്നെത്തുന്ന സംഘമാണോ കവർച്ചയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |