ബംഗളൂരു: കർണാടകയിൽ 28 കാരിയായ വിവാഹിതയെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന പരാതിയിൽ ഭാര്യയും ഭർത്താവും ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന യുവതിയാണ് പരാതിയുമായി കർണാടക പൊലീസിനെ സമീപിച്ചത്. ഏഴ് പേരടങ്ങുന്ന സംഘത്തിലെ ഒരാൾ അയാളുടെ ഭാര്യയുടെ മുന്നിൽ വച്ച് തന്നെ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. തന്റെ നെറ്റിയിലെ കുങ്കുമം മായ്ക്കാൻ ശ്രമിച്ചെന്നും ബുർക്ക ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെയാണ്: പ്രതികളിൽ ഒരാളായ റഫീഖും ഭാര്യയും യുവതിയെ കബളിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു. ഈ സമയത്ത് യുവതിയുടെ നഗ്ന ചിത്രങ്ങൾ റഫീഖ് പകർത്തി. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ ഈ ചിത്രങ്ങൾ പുറത്തുവിടുമെന്ന് റഫീഖും ഭാര്യയും ഭീഷണിപ്പെടുത്തി. ഇതോടൊപ്പം തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ റഫീക്ക് പറഞ്ഞതായും തന്റെ ആവശ്യങ്ങൾ നിരസിച്ചാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും 28 കാരിയായ യുവതി പരാതിയിൽ പറയുന്നു. മതം മാറിയില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
താൻ പിന്നാക്ക ജാതിയിൽ പെട്ടയാളായതിനാൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നെന്നും യുവതി ആരോപിച്ചു. 2023 മുതൽ റഫീക്കും ഭാര്യയും യുവതിയുടെ പിന്നാലെയുണ്ടെന്നും ബെലഗാവിയിലെ വീട്ടിലേക്ക് താമസം മാറാൻ നിർബന്ധിക്കുകയും അവരുടെ ഉത്തരവുകൾ പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഭാര്യയുണ്ടായിരുന്ന സമയത്ത് റഫീഖ് തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു.
യുവതിയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിനുള്ള സംരക്ഷണ നിയമം, ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, എസ്‌സി/എസ്ടി ആക്ട്, ഐപിസി വകുപ്പ് എന്നിവയുൾപ്പെടെ വിവിധ നിയമങ്ങൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |