കൊച്ചി: കളരിപ്പയറ്റ് പരിശീലത്തിനെത്തിയ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ എറണാകുളത്തെ കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എരൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം രൂപ പിഴയുമടയ്‌ക്കണം.
പോക്സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. കളരി പരിശീലനത്തിനെത്തിയ പെൺകുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതി കുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എരൂർ ഭാഗത്ത് പ്രതിയുടെ കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു ഈ സംഭവം.
പീഡന വിവരം മാതാപിതാക്കളാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് ഹിൽ പാലസ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ ആക്ട് അടക്കം വിവിധ നിയമങ്ങളിലെ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. എല്ലാ കുറ്റങ്ങളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മുണ്ടംവേലി സാന്തോംകോളനി പുളിമൂട്ടിൽപ്പറമ്പിൽ ശിവനെ (60) എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചിരുന്നു. പ്രതിക്ക് മൂന്ന് ജീവപര്യന്തവും 25 വർഷം കഠിനതടവും 4.6 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ജീവിതാവസാനം വരെ തടവായി കണക്കാക്കും.
2018 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻ പരിചയമുണ്ടായിരുന്ന കുട്ടിയെ ശിവൻ സ്കൂട്ടറിൽകയറ്റി തന്റെ ഒറ്റമുറി വീട്ടിലെത്തിച്ച് മാനഭംഗം ചെയ്തെന്നാണ് കേസ്. പോക്സോയിലെ ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ശിവനെതിരെ ഒരുമാസം മുമ്പ് മറ്റൊരു പോക്സോ കേസ് പള്ളുരുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ നിലവിൽ ഇയാൾ ജയിലിലാണ്. പ്രതി സമാനകുറ്റകൃത്യങ്ങൾ തുടരുകയാണെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |