ന്യൂഡൽഹി: ഏഴ് ഘട്ടം നീളുന്ന വോട്ടെടുപ്പ് പൂർത്തിയാകും മുമ്പേ ബി.ജെ.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യജയം. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയിരുന്നു. അവശേഷിച്ച സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെയാണിത്.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഏഴ് സ്വതന്ത്രരും ബി.എസ്.പിയുടെ പ്യാരേലാൽ ഭാരതിയുമാണ് പത്രിക പിൻവലിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെയും പത്രികകൾ ഞായറാഴ്ച ജില്ലാ റിട്ടേണിംഗ് ഓഫീസർ സൗരഭ് പർഗി തള്ളിയിരുന്നു. പത്രികയിൽ സ്ഥാനാർത്ഥികളെ നിർദ്ദേശിച്ചവരുടെ ഒപ്പിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് ഇന്നലത്തെ നാടകീയ സംഭവം. 1989 മുതൽ ബി.ജെ.പി നിലനിർത്തുന്ന മണ്ഡലമാണ് സൂററ്റ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |