ന്യൂഡൽഹി: തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വീണ്ടും സർപ്രൈസ് ഒരുക്കി ബിജെപി. ലഡാക്കിൽ ഇത്തവണ സിറ്റിംഗ് എംപിയായ ജമിയാംഗ് സെറിംഗ് നംഗ്യാലിന് സീറ്റില്ല. ലഡാക്ക് യൂണിറ്റിലെ പാർട്ടി മുൻ ജനറൽ സെക്രട്ടറിയായ തഷി ഗ്യാൽസണാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ലിംഗ്‌ഷെഡ് മണ്ഡലത്തിലെ കൗൺസിലറും 2020ൽ ആറാം ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ (എൽഎഎച്ച്ഡിസി) ചെയർമാനുമായിരുന്നു തഷി ഗ്യാൽസൺ.
2019ൽ ലോക്‌സഭയിൽ ജമിയാംഗ് സെറിംഗ് നംഗ്യാൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ച എട്ട് എംപിമാരിൽ ഒരാളായിരുന്നു ജമിയാംഗ്. കേരളത്തിൽ നിന്നും കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനും ഉച്ചഭക്ഷണത്തിന് ഒപ്പമുണ്ടായിരുന്നു.
ബിജെപി-പിഡിപി സർക്കാർ ജമ്മു കാശ്‌മീരിൽ തകർന്നശേഷമാണ് തഷി ഗ്യാൽസൺ ബിജെപിയിലെത്തിയത്. മുൻപ് പിഡിപി പ്രവർത്തകനായിരുന്നു അദ്ദേഹം. അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ലഡാക്കിലെ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുള്ളതായാണ് സൂചന. ഇവർ പാർട്ടി കേന്ദ്രങ്ങളിൽ രാജിഭീഷണി മുഴക്കിയിട്ടുണ്ട്. 38കാരനായ നംഗ്യാൽ സ്വതന്ത്രനായി ലഡാക്കിൽ നിന്ന് മത്സരിക്കണം എന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. കാർഗിൽ, ലേ മേഖലകളിൽ പാർട്ടിക്ക് നല്ല പിന്തുണയുണ്ട്. പിഡിപിയിൽ നിന്നും വന്ന തഷിയെ സ്ഥാനാർത്ഥിയാക്കിയതോടെ ഇത് നഷ്‌ടമാകും എന്ന ആശങ്കയാണ് ഈ ആവശ്യത്തിന് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |