കുന്നംകുളം: ചാലിശ്ശേരിയിൽ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ചാലിശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയും, രണ്ട് കുട്ടികളുടെ അമ്മയുമായ ബബിതയാണ് (42) ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ അഞ്ചിനാണ് ചാലിശ്ശേരി കമ്പനിപ്പടിയിൽ വീട്ടമ്മയ്ക്ക് കമ്പിപ്പാര കൊണ്ട് അടിയേറ്റത്.
സംഭവത്തിൽ ബബിതയുടെ അയൽവാസിയും സുഹൃത്തുമായ രാജനെ ചാലിശ്ശേരി പൊലീസ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ അഞ്ചിന് പുലർച്ചെ അഞ്ചരയ്ക്ക് ശേഷമാണ് വീട്ടമ്മ അക്രമണത്തിനിരയായത്. ഇരുമ്പ് വടിയുമായെത്തിയ പ്രതി രാജൻ വീട്ടമ്മയെ തലയ്ക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബബിത തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഭർത്താവിൽ നിന്നും അകന്ന് ഏതാനും മാസമായി ബബിത പ്രതി രാജനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഈ അടുത്ത ദിവസങ്ങളിലായി സ്വന്തം ഭർത്താവിനൊപ്പം ബബിത താമസമാക്കിയതാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മുക്കൂട്ടയിലെ വീട്ടിലായിരുന്നു അന്ത്യം. തുടർന്ന് ചാലിശ്ശേരി സി.എച്ച്.സിയിൽ മൃതദേഹമെത്തിച്ച ശേഷം ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |