കാളികാവ്: ഉത്സവത്തിനിടെ അടിപിടിയെ തുടർന്ന് യുവാവിന്റെ കണ്ണിനും മൂക്കിനും ഗുരുതര പരിക്ക്.
കരുവാരക്കുണ്ട് പാടത്താണ് സംഭവം. കളക്കുന്നിലമ്മ ഭഗവതി ക്ഷേത്രോത്സവത്തിനിടെ ഞായറാഴ്ച വൈകിട്ട് എട്ടരയോടെയാണ് സംഭവം.
കരുവാരക്കുണ്ട് അരിമണൽ കുന്നനാത്ത് ഫസലുദ്ദീനാണ് (30) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റുചെയ്തു. തെച്ചിയോടൻ ആഷിഖ് റഹ്മാൻ, പി. മുഹമ്മദ് ഷാമിൽ,കെ.പി നജ്മുദ്ദീൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാവാത്ത രണ്ടു കുട്ടികളുടെ പേരിൽ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു. അരിമണൽ, നീലാഞ്ചേരി പ്രദേശത്തുള്ളവരാണ് ചേരിതിരിഞ്ഞ് അക്രമം നടത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.- രണ്ടുവർഷം മുമ്പ് ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയുണ്ടായ അടിപിടിയാണ് സംഭവത്തിന്റെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് പല ഗ്രൗണ്ടുകളിൽ വച്ചും നേരത്തെ അടിപിടി നടന്നിട്ടുണ്ട്. പല സംഭവങ്ങളിലും നാട്ടുകാരുടെ മദ്ധ്യസ്ഥതയിൽ പ്രശ്നം പരിഹരിച്ചിരുന്നു. ഇന്നലെയുണ്ടായ സംഘർഷവും ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. എതിർകക്ഷിയിൽ പെട്ടവർ ഉത്സവസ്ഥലത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മറുകക്ഷികൾ സംഘടിച്ചെത്തുകയായിരുന്നു.
പട്ടികകൊണ്ട് അടികിട്ടിയതാണ് കണ്ണിന് പരിക്കേൽക്കാനുണ്ടായ കാരണം. വിദഗ്ദ്ധ ചികിത്സയ്ക്കായി ഫസലുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |