അടൂർ : ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗങ്ങളിൽ രോഗികൾ കാത്തുനിന്ന് വലയുന്നു. ടോക്കൺ ഡിസ് പ്ളേ സംവിധാനം പ്രവർത്തിക്കാത്തത് മൂലമാണ് ബുദ്ധിമുട്ടേറിയത്. ക്യൂതെറ്റിച്ച് ഇടയ്ക്ക് ആളുകൾ കയറുന്നത് തർക്കത്തിനും തിക്കിത്തിരക്കിനും കാരണമാകുന്നു. രണ്ട് നിരയിലായി ആളുകൾ ഒ.പിക്ക് മുന്നിൽ നിൽക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്യൂ തെറ്റിച്ച് മിക്കപ്പോഴും ആളുകൾ കൂട്ടം കൂടുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഇല്ലാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ടോക്കൺ സംവിധാനം പ്രവർത്തിച്ചാൽ ക്യൂ നിൽക്കാതെ രോഗികൾക്ക് സൗകര്യപ്രദമായ ഭാഗത്തേക്ക് മാറിയിരുന്ന് ടോക്കൺ വിളിക്കുന്ന മുറയ്ക്ക് എത്തിയാൽ മതി. ഉൗഴംതെറ്റാതെ കാത്തുനിന്നില്ലെങ്കിൽ മറ്റാരെങ്കിലും കയറിപ്പോകുമെന്നതിനാൽ അവശരായ രോഗികൾക്ക് പോലും ഒ. പി യുടെ മുന്നിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഒ.പി കൾക്ക് മുന്നിലെ ഇടുങ്ങിയ ഇടനാഴികളിൽചൂട് സഹിച്ച് നിൽക്കുന്നത് പ്രായം ചെന്നവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടായി. കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകൾ കാത്തുനിൽക്കുന്നവരെ മിക്ക ഒ.പി കളിലും കാണാം. അസ്ഥിരോഗവിഭാഗം ഒ.പിക്ക് മുന്നിൽ കൈയിലും കാലിലും മറ്റും പ്ലാസ്റ്ററിട്ടവരെയും കാണാം.
കണ്ണടച്ച ഡിസ് പ്ളേ
കെൽട്രോൺ ആണ് ആശുപത്രിയിൽ ടോക്കൺ ഡിസ് പ്ളേ സംവിധാനം സ്ഥാപിച്ചത്. പക്ഷേ കമ്മിഷൻ ചെയ്തിട്ടില്ല. പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ ടോക്കൺ ഡിസ് പ്ളേ സംവിധാനം ഉള്ളപ്പോഴാണ് ജനറൽ ആശുപത്രിയിലെ ഇൗ സ്ഥിതി. അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
-----------------------
ടോക്കൺ ഡിസ്‌പ്ലേ സംവിധാനം എത്രയും വേഗം പ്രവർത്തിപ്പിച്ച് പ്രായംചെന്നവരുടെയും ശരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും ബുദ്ധിമുട്ടിന് പരിഹാരം കാണണം
ഫരിദ രാജ്
സാമൂഹിക പ്രവർത്തക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |