ബ്രസൽസ്: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായ നാൽപ്പതുകാരനെ കോടതി വെറുതെ വിട്ടു. ബെൽജിയത്തിലെ ബൂഷ് സ്വദേശിയെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. യുവാവിന് അപൂർവ രോഗമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
2022 ഏപ്രിലിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഇദ്ദേഹം ബ്രൂവറി ജീവനക്കാരനാണ്. ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 0.91 മില്ലീഗ്രാം ആയിരുന്നു റീഡിംഗ്. താൻ മദ്യപിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
മദ്യ നിർമാണ കേന്ദ്രത്തിലെ ജീവനക്കാരനായതിനാൽത്തന്നെ യുവാവ് പറയുന്നത് മുഖവിലയ്‌ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. യുവാവ് ആവർത്തിച്ച് പറഞ്ഞതോടെ ഒരു മാസത്തിന് ശേഷം വീണ്ടും ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചു. അന്ന് 0.71 മില്ലീഗ്രാമായിരുന്നു റീഡിംഗ്.
മൂന്ന് ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിച്ചു. അങ്ങനെ ശരീരം സ്വയം ആൽക്കഹോൾ ഉത്പാദിപ്പിക്കുന്ന അത്യപൂർവമായ അവസ്ഥയായ ഓട്ടോ ബ്രൂവറി സിൻഡ്രോം ആണെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ അഭിഭാഷകർക്ക് ഇത് കോടതിയിലും തെളിയിക്കാനായി.
2019ലും സമാനമായ രീതിയിൽ യുവാവിനെതിരെ കേസെടുത്തിരുന്നു. അന്ന് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ലോകത്താകെ ഇതുവരെ ഇരുപത് പേർക്ക് മാത്രമാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം സ്ഥിരീകരിച്ചത്. 1952ൽ ജപ്പാനിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. 1990ലാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന് പേര് നൽകിയത്.
അതേസമയം, ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ 0.22 മില്ലീഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടന്റ് കണ്ടെത്തുകയാണെങ്കിൽ കേസെടുക്കാമെന്നതാണ് ബെൽജിയത്തെ നിയമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |