ആലുവ: ആലുവയിൽ രണ്ട് വീടുകളിൽ നിന്നായി 50 പവനോളം ആഭരണങ്ങളും അരലക്ഷത്തോളം രൂപയും മോഷ്ടിച്ച കേസിൽ രാജസ്ഥാനിൽനിന്ന് പിടിയിലായ ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ്, ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ, മോഷണബൈക്ക് ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതിയും രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.
* ഓട്ടോറിക്ഷ ഡ്രൈവറും കൂലിപ്പണിക്കാരനും
ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഡാനിഷ് കൂലിപ്പണിക്കാരനും. 2018ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിക്കെത്തിയിട്ടുണ്ട്. തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണമുണ്ടെന്ന് സജാദിനെ ധരിപ്പിച്ചു. രണ്ടുപേരുംകൂടി മോഷണം നടത്താനുള്ള പദ്ധതി തയ്യാറാക്കി. ഇരുപത്തിരണ്ടായിരംരൂപയ്ക്ക് ബീഹാറിൽനിന്ന് രണ്ട് തോക്ക് വാങ്ങി. ഡൽഹിയിൽനിന്ന് ഫെബ്രുവരി എട്ടിന് ആലുവയിലെത്തി മുറിയെടുത്തു. തുടർന്ന് ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി. പുറമേനിന്ന് താഴിട്ടുപൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം.
ഇതിനിടയിൽ മുടിക്കലിൽനിന്ന് ബൈക്കും മോഷ്ടിച്ചു. കുട്ടമശേരിയിലെ വീട്ടിൽ ചെറിയകമ്പിയും സ്‌ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്നായിരുന്നു മോഷണം. മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചു. രാത്രി ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകൽ കണ്ടുവച്ച ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലെവീട്ടിൽ രാത്രികയറി. അവിടെയും കമ്പിയും സ്‌ക്രൂവും ആയിരുന്നു ആയുധം. മോഷണത്തിനുശേഷം ബസിൽ തൃശൂരെത്തി അവിടെനിന്ന് മദ്ധ്യപ്രദേശിലേക്ക് ട്രെയിനിൽക്കയറി.
ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണസംഘം മദ്ധ്യപ്രദേശിലെത്തിയപ്പോൾ പ്രതികൾ രാജസ്ഥാനിലേക്ക് കടന്നിരുന്നു. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പൊലീസിന്റെ സഹായത്തോടെ പിടികൂടുന്നതിനിടെ പ്രതികൾ വെടിയുതിർത്തു. തുടർന്ന് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കേസെടുത്ത് അജ്മീറിൽ റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസമാണ് പ്രതികളെ ആലുവയിലെത്തിച്ചത്. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്.
ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, സബ് ഇൻസ്‌പെക്ടർ എസ്.എസ്. ശ്രീലാൽ, സി.പി.ഒമാരായ എൻ.എ. മുഹമ്മദ് അമീർ, കെ.എം. മനോജ്, മാഹിൻഷാ അബൂബക്കർ, വി.എ അഫ്‌സൽ എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |