കണ്ണൂർ: വാട്സ്ആപ്പ് വഴി വന്ന ഓൺലൈൻ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന സന്ദേശം കണ്ട് പണം നൽകിയ വളപട്ടണം സ്വദേശിക്ക് 37,000 രൂപ നഷ്ടമായി. പാർട്ട് ടൈം ജോലി എന്ന പേരിൽ പല തരത്തിലുള്ള ടാസ്‌ക്കുകൾ നൽകിയാണ് പരാതിക്കാരനെ തട്ടിപ്പിനിരയാക്കിയത്. ടാസ്‌ക്ക് ചെയ്യുന്നതിനായി പണം നൽകിയാൽ ടാസ്‌ക്ക് പൂർത്തീകരിച്ച് കഴിഞ്ഞാൽ പണം ലാഭത്തോടുകൂടി തിരികെ നൽകും. അതു വഴി കൂടുതൽ പണം സമ്പാദിക്കാം എന്നാണ് വാഗ്ദാനം. തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് ടാസ്‌ക്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. ഇത്തരത്തിൽ നിരവധി പേരാണ് തട്ടിപ്പിനിരയായിട്ടുള്ളത്.
പലരും ലക്ഷങ്ങൾ നഷ്ടമായവർ. സമാനമായ തട്ടിപ്പിൽ പാനൂർ സ്വദേശിക്ക് 7670 രൂപ നഷ്ടമായി. മറ്റൊരു പരാതിയിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് തലശ്ശേരി സ്വദേശിയുടെ കൈയിൽ നിന്നും 15,000 രൂപ തട്ടിയെടുത്തു . പരാതിക്കാരന്റെ സുഹൃത്താണെന്ന വ്യാജേന ഇൻസ്റ്റഗ്രാം വഴി മെസ്സേജ് അയച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് അതൊരു തട്ടിപ്പാണെന്ന് മനസ്സിലായത്.
വ്യാജ ജിയോ വെബ്‌സൈറ്റിന്റെ ലിങ്ക് വഴി മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 2988 രൂപ. ഫേസ്ബുക്കിൽ വന്ന വെബ്‌സൈറ്റിന്റെ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത് യു.പി.ഐ പിൻ നൽകിയതോടെയാണ് പണം നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |