കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ ഇന്നലെ രാത്രി യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്ന ഇത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട വിവരം ആദ്യമായി റിപ്പോർട്ടുചെയ്തത് കേരളകൗമുദി ഓൺലൈനാണ്.
ഇന്നലെ രാത്രി പതിനൊന്നരയോടെ മംഗളൂരു - കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷനിൽ നിന്ന് പുറപ്പെടാനായി മുന്നോട്ടെടുത്തപ്പോള്‍ ഓടിക്കയറിയതായിരുന്നു അപകടത്തിൽപ്പെട്ട യുവാവ്. ട്രെയിനിലുണ്ടായിരുന്ന എ.സി മെക്കാനിക് ജീവനക്കാരനാണ് യുവാവിനെ തള്ളിയിട്ടതെന്ന് യാത്രക്കാരിൽ ചിലർ ആരോപിക്കുന്നുണ്ട്. അപകടം കണ്ട് യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ഈ സമയം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി ഗുരുതരമായ അവസ്ഥയിലായിരുന്നു യുവാവ്.
റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു എങ്കിലും അപകടം സംഭവിച്ച് ഏറെ നേരം യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നല്‍കാനോ അവർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഇതേത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയിനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കിടത്തിയതിന് ശേഷമാണ് മീറ്ററുകള്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്നവരും യാത്രക്കാരും പറയുന്നത്. സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |