ആറ്റിങ്ങൽ: രാജാരവിവർമ്മയുടെ ചിത്രശാലയെ അലങ്കരിക്കാൻ രണ്ട് ചിത്രങ്ങൾ ആറ്റിങ്ങലിൽ ഒരുങ്ങുന്നു. രാജാരവിവർമ്മയുടെ അനുജനും ചിത്രകാരനുമായിരുന്ന രാജരാജവർമ്മ, സഹോദരിയും ചിത്രകാരിയുമായിരുന്ന മംഗളാബായി തമ്പുരാട്ടി എന്നിവരുടെ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ആറ്റിങ്ങൽ കൊളാഷ് ചിത്രകലാ അക്കാഡമി ഡയറക്ടർ സുരേഷ് കൊളാഷാണ് എണ്ണച്ചായത്തിൽ ഇവരുടെ ചിത്രങ്ങളൊരുക്കുന്നത്. രാജരാജവർമ്മയെ ചിത്രകലയിലേക്ക് നയിച്ചത് രവിവർമ്മയാണ്. മറാത്തികന്യക, പാഴ്‌സി സ്ത്രീ, കഠിനംകുളം കായൽ, ഉദയ്പ്പൂർ പാലസ്, ഹെഡ് പ്യൂൺ, സൂര്യാസ്തമയം, മലക്കറിക്കാരി, ശ്രീപദ്മനാഭസ്വാമിക്ഷേത്രം, പൂക്കാരി, കൊയ്ത്ത്, നാട്ടുചായക്കട എന്നിങ്ങനെ നിരവധി ചിത്രങ്ങൾ രാജരാജവർമ്മയുടേതായുണ്ട്. എ ടൂർ ഇൻ അപ്പർ ഇന്ത്യ എന്ന പേരിൽ ഇംഗ്ലീഷിലുള്ള യാത്രാവിവരണവും രാജരാജവർമ്മ രചിച്ചിട്ടുണ്ട്. രാജാരവിവർമ്മയുടെ ഇളയ സഹോദരിയാണ് മംഗളാബായി തമ്പുരാട്ടി. 19-ാം നൂറ്റാണ്ടിൽ സ്വന്തം സ്റ്റുഡിയോയിൽ ചിത്രരചന നടത്തിയ ആദ്യവനിതയാണ് ഇവർ. ഇന്ന് പ്രചാരത്തിലുള്ള രാജാരവിവർമ്മയുടെ ചിത്രം, ഭിക്ഷ നല്കുന്നു എന്ന എണ്ണച്ചായചിത്രം, ഗാന്ധിജിയുടെ ചിത്രം എന്നിവ വരച്ചിട്ടുണ്ട്. ജലച്ചായത്തിലും എണ്ണച്ചായത്തിലും ഒരുപോലെ കരവിരുത് പ്രകടിപ്പിച്ചിരുന്ന കലാകാരിയാണ്. കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാലയിൽ ഇവരുടെ കൂടി ചിത്രങ്ങളുണ്ടാകണമെന്ന ആഗ്രഹമാണ് ചിത്രകാരനായ സുരേഷ് കൊളാഷിനെ ഈ ചിത്രങ്ങളൊരുക്കാൻ പ്രേരിപ്പിച്ചത്. ആറ്റിങ്ങൽ കലാപം, വക്കം അബ്ദുൽ ഖാദർ മൗലവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിത്രകാരനാണ് സുരേഷ് കൊളാഷ്. ശാർക്കര ദേവീക്ഷേത്രത്തിലെ ചുമർചിത്രരചനയിലും പങ്കാളിയായിട്ടുണ്ട്. രാജരാജവർമ്മയുടെയും മംഗളാബായി തമ്പുരാട്ടിയുടെയും ചിത്രങ്ങൾ തിങ്കളാഴ്ച കിളിമാനൂർ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ചിത്രശാലയ്ക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |