മാന്നാർ: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിനിരയായ മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ വീട്ടിലെ പൂജാമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏഴാം വാർഡിൽ ഓങ്കാർ വീട്ടിൽ ശ്രീദേവിയമ്മയാണ് (71) മരിച്ചത്. ഭർത്താവ് സുകുമാരക്കുറുപ്പാണ് ഫാനിൽ കൈലിമുണ്ടിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. സുകുമാരക്കുറുപ്പിന്റെ നിലവിളികേട്ട് റോഡിലൂടെ പോയവർ എത്തി കുരുക്ക് അറുത്ത് താഴെ കിടത്തി. ഡോക്ടർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
2000 മുതൽ 2010 വരെ മാന്നാർ ഗ്രാമപഞ്ചായത്ത് അംഗവും 2008 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. നിലവിൽ കുരട്ടിക്കാട് വായനശാല ജംഗ്ഷന് സമീപം ജനസേവന കേന്ദ്രം നടത്തിവരികയായിരുന്നു. മക്കൾ: ശ്രീജ ദേവി (യു.എസ്.എ), ശ്യാം കൃഷ്ണൻ (കുവൈറ്റ്), മരുമക്കൾ: മണികണ്ഠൻ (യു.എസ്.എ),ശില്പ. സംസ്ക്കാരം നാളെ 2.30ന് വീട്ടുവളപ്പിൽ നടക്കും.
മാന്നാറിലെ മുൻ ഗ്രാമപഞ്ചായത്ത് അംഗം അടക്കമുള്ള സ്ത്രീകളുടെ നേതൃത്വത്തിൽ ശ്രീദേവിയമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആദ്യം ചെറിയ തുക വാങ്ങി പറയുന്ന സമയത്ത് പണവും പലിശയും തിരികെ നൽകി വിശ്വാസം അർജ്ജിച്ച സംഘം, പിന്നീട് ശ്രീദേവിയമ്മ മുഖാന്തരം പലരിൽ നിന്നും വൻതുക വാങ്ങിയിരുന്നു. ഇതിനു പുറമേ, സ്വന്തം ആഭരണങ്ങളും മറ്റുള്ളവരിൽ നിന്ന് വാങ്ങിയവയും പണയംവച്ച് ഇവർക്ക് നൽകി. പണവും പലിശയും കിട്ടാതെ വന്നതോടെ തുക ആവശ്യപ്പെട്ടങ്കിലും ലഭിച്ചില്ല. പ്രശ്നം രൂക്ഷമായതോടെ വസ്തു വിറ്റ് മറ്റുള്ളവരുടെ ബാദ്ധ്യത തീർത്ത ശ്രീദേവിയമ്മ, മനോവിഷമത്താൽ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |